vote

തിരുവനന്തപുരം: എം.എൽ.എമാർ ലോക്‌സഭയിലേക്ക് ജയിച്ചതിനെ തുടർന്ന് ഒഴിവുവന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 12,780 പുതിയ വോട്ടർമാരുൾപ്പെടെ 9,57ലക്ഷം വോട്ടർമാരാണ് ഇൗ മണ്ഡലങ്ങളിലുള്ളത്. 896 ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്. 24നാണ് വോട്ടെണ്ണൽ.

മഞ്ചേശ്വരത്ത് 2.14 ലക്ഷവും എറണാകുളത്ത് 1.55ലക്ഷവും അരൂരിൽ1.91 ലക്ഷവും കോന്നിയിൽ1.98 ലക്ഷവും വട്ടിയൂർക്കാവിൽ 1.97 ലക്ഷവും വോട്ടർമാരാണുള്ളത്. മഞ്ചേശ്വരത്ത് 2693,എറണാകുളത്ത് 2905,അരൂരിൽ 1962,കോന്നിയിൽ 3251,വട്ടിയൂർക്കാവിൽ 1969 എന്നിങ്ങിനെയാണ് പുതിയ വോട്ടർമാർ. 5225 പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അരൂർ ഒഴികെ നാല് മണ്ഡലങ്ങളും യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. അരൂരിൽ കഴിഞ്ഞ തവണ ഇടതുമുന്നണിയാണ് ജയിച്ചത്.

തുലാവർഷം ശക്തമായത് വോട്ടെടുപ്പിന് തിരിച്ചടിയാണ്. ഇന്നു മുതൽ അഞ്ച് ദിവസത്തേക്ക് മഴ ശക്തിപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴഭീഷണിയുള്ളതിനാൽ പരമാവധി വോട്ടർമാരെ ഉച്ചയ്ക്ക് മുമ്പ് എത്തിക്കാനായിരിക്കും പ്രവർത്തകരുടെ ശ്രമം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് 76.19 ഉം, എറണാകുളത്ത് 71.6ഉം, അരൂരിൽ 85.43ഉം കോന്നിയിൽ 73.19 ഉം വട്ടിയൂർക്കാവിൽ 69.83 ശതമാനവുമായിരുന്നു പോളിംഗ്.