wedding

തിരുവനന്തപുരം: താലികെട്ട് കഴിഞ്ഞയുടൻ വരന്റെ കൈപിടിച്ച് നവവധു എത്തിയത് പോളിംഗ് ബൂത്തിൽ. വട്ടിയൂർക്കാവ് മണ്ഡലത്തിലെ 41-ാം നമ്പർ ബൂത്തായ വേറ്റിക്കോണം എൽ.പി സ്കൂളിലാണ് നവവധുവായ ശ്യാമിലി വരൻ അനൂപിനൊപ്പം വോട്ടുചെയ്യാനെത്തിയത്. പട്ടു സാരിയുടുത്ത് ആഭരണങ്ങൾ അണിഞ്ഞെത്തിയ പെൺകുട്ടിയ കണ്ടതോടെ ക്യൂവിൽ നിന്നവർക്ക് കാര്യം മനസിലായി. ക്യൂവിൽ നിറുത്താതെ ശ്യാമിലിയെ ബൂത്തിലേക്ക് കയറ്റിവിട്ടു.

ഇന്നലെ ഉച്ചയ്ക്ക് 12.10നും 12.40നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ നെട്ടയം ഇരുകുന്നം മുടിപ്പുര ദേവീക്ഷേത്ര ആഡിറ്റോറിയത്തിലായിരുന്നു ചെറുപാലോട് സ്വദേശി ശ്യാമിലിക്ക് കുടപ്പനക്കുന്ന് സ്വദേശി അനൂപ് സുരേഷ് താലിചാർത്തിയത്. ഇരുവരും വട്ടിയൂർക്കാവ് മണ്ഡലത്തിലെ വോട്ടർമാർ. 10.30ന് മണ്ഡപത്തിലേക്ക് എത്തും വഴി അനൂപ് കുടപ്പനക്കുന്ന് സ്കൂളിൽ വോട്ടുചെയ്തു.

വോട്ട് പാഴാക്കരുതെന്ന് നിർബന്ധമുണ്ടായിരുന്നെന്ന് ശ്യാമിലിയും അനൂപും പറഞ്ഞു. പി.എസ്.സി പരീക്ഷ പരിശീലിക്കുകയാണ് ശ്യാമിലി. അനൂപ് വർക്‌ഷോപ്പ് മെക്കാനിക്കാണ്. ചെറുപാലോട് കുടയാലിൻ കീഴ് ശരണ്യാ ഭവനിൽ ശശിയുടെയും ലതയുടെയും മകളാണ് ശ്യാമിലി. കരകുളം വഴയില അനൂപ് നിവാസിൽ സുരേഷ്കുമാറിന്റെയും മോളിയുടെയും മകനാണ് അനൂപ്.