തിരുവനന്തപുരം: മഴ ശക്തമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ സംസ്ഥാന അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം പൂർണ സജ്ജമാക്കാൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ദുരന്ത നിവാരണ അതോറിട്ടി അടിയന്തര യോഗം തീരുമാനിച്ചു. കനത്ത മഴയെത്തുടർന്നുള്ള സാഹചര്യം യോഗം വിലയിരുത്തി. ആഭ്യന്തര, ആരോഗ്യ, ജലവിഭവ, വൈദ്യുതി സെക്രട്ടറിമാരും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടറും ദുരന്ത നിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറിയും പങ്കെടുത്തു.
ആഭ്യന്തര അഡി. ചീഫ് സെക്രട്ടറിയെ സംസ്ഥാന ഇൻസിഡന്റ് കമ്മിഷണറായി ചുമതലപ്പെടുത്തി. ദുരന്ത സാഹചര്യമുണ്ടായാൽ നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് സംഘങ്ങളെ അധികമായി ആവശ്യപ്പെടും. നേവി, കോസ്റ്റ് ഗാർഡ്, എയർ ഫോഴ്സ് എന്നിവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. മത്സ്യബന്ധനത്തിന് കടലിൽ പോകുന്നത് പൂർണമായി വിലക്കി.
എറണാകുളത്ത് 10 ഉം, പാലക്കാട്ട് മൂന്നും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആവശ്യമുള്ള സ്ഥലങ്ങളിൽ ക്യാമ്പുകൾ ആരംഭിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. മുമ്പ് ദുരന്തമുണ്ടായ സ്ഥലങ്ങളിലും ദുരന്ത സാദ്ധ്യതയുള്ളിടത്തും താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിർദ്ദേശം നൽകി.