കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ മുഖ്യപ്രതി ജോളി നടത്തിയ ക്രൂരതകളെക്കുറിച്ച് രണ്ടാം ഭർത്താവ് ഷാജുവിന് നേരത്തെ അറിവുണ്ടായിരുന്നുവെന്ന സംശയത്തിൽ അന്വേഷണ സംഘം. ഇക്കാര്യത്തിൽ ജോളി നല്കിയ മൊഴി വിശ്വാസ്യയോഗ്യമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയെന്നാണ് അറിയുന്നത്. ആദ്യം ഷാജു, ജോളി നടത്തിയ കൊലപാതകങ്ങളെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നു. എന്നാൽ, ഷാജുവിനെ ചോദ്യം ചെയ്തപ്പോൾ ഏറെക്കുറേ വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നുവെന്നാണ് മനസിലാകുന്നത്. ജോളിയും ഷാജുവും പരസ്പര വിരുദ്ധമായ മൊഴി നൽകിയത് ചോദ്യം ചെയ്യലിന് വിധേയനായ ഷാജുവിനോട് തിരിച്ചും മറിച്ചും ചോദിച്ചപ്പോൾ ഷാജു കുറ്റസമ്മതം നടത്തിയെന്ന സൂചനയുമുണ്ട്.
എന്നാൽ, അന്വേഷണ സംഘം ഷാജുവിനെ കേസിൽ പ്രതി ചേർക്കാതെ വിട്ടയക്കുകയായിരുന്നു. അന്വേഷണ സംഘത്തിന്റെ തന്ത്രപരമായ നീക്കമായിരുന്നു ഇതെന്നാണ് വിലയിരുത്തുന്നത്. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ ലഭിച്ച ജോളിയെ ഇന്നലെ 11 മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. ജോളിയെ പേടിയായിരുന്നുവെന്നും തന്നെയും കൊല്ലുമെന്ന് ഭയന്നാണ് ക്രൂരതകൾ പുറത്ത് പറയാതിരുന്നതെന്നുമാണ് ഷാജുവിന്റെ ആദ്യം നൽകിയ മൊഴിയിൽ പറഞ്ഞത്.
ഷാജുവിന്റെ മൊഴിയിൽ കൂടുതൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഷാജുവിനെ ഇന്ന് രാവിലെ മുതൽ വീണ്ടും ചോദ്യം ചെയ്യുകയാണ്. സിലിയുടെ മരണം അന്വേഷിക്കുന്ന കോസ്റ്റൽ സി.ഐ ആണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്. ഇതിനുശേഷം ഷാജുവിനെ പ്രതിചേർക്കണോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. അതിനിടെ ഷാജുവിന്റെ അച്ഛൻ സക്കറിയയേയും ചോദ്യം ചെയ്യാൻ അന്വേഷണം സംഘം വിളിച്ചുവരുത്തിയിട്ടുണ്ട്.
ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെയും മകൾ ആൽഫൈന്റെയും മരണം കൊലപാതകമാണെന്ന് ഷാജുവിനും അറിയാമായിരുന്നുവെന്ന് ജോളി ഇന്നലെ സമ്മതിച്ചതായി ചില റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. സമാനമായ മൊഴി കഴിഞ്ഞതവണ നടന്ന ചോദ്യം ചെയ്യലിൽ ഷാജുവും അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. 2014 മേയ് 3 നായിരുന്നു ഷാജുവിന്റെ മകൾ ആൽഫൈൻ കൊല്ലപ്പെടുന്നത്. ഷാജുവിന് പല്ലുവേദന വന്നതിനെ തുടർന്ന് താമരശേരിയിലെ ദന്താശുപത്രിയിൽ ഷാജുവിനും ജോളിക്കുമൊപ്പം എത്തിയപ്പോൾ കുഴഞ്ഞ് വീണായിരുന്നു സിലി മരിച്ചത്. 2016 ജനുവരിയിലാണ് സിലി കൊല്ലപ്പെടുന്നത്. എന്നാൽ, അന്ന് ഇതിൽ അസ്വാഭാവികതയാരും കണ്ടില്ല. എന്നാൽ, ഷാജുവും പിതാവ് സക്കറിയയും സിലിയുടെയും മകൾ ആൽഫൈന്റെയും മൃതദേഹങ്ങൾ പോസ്റ്രുമോർട്ടം ചെയ്യുന്നതിനെ എതിർത്തിരുന്നതായി ചില ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ പൊലീസിന് സംശയമുണ്ടായിരുന്നുവെന്നാണ് അറിയുന്നത്.
ഈ കൊലപാതകങ്ങൾക്ക് സാഹചര്യം ഒരുക്കിക്കൊടുത്തത് താനാണെന്ന് ഷാജു സമ്മതിച്ചുവെന്നാണ് അറിയുന്നത്. ജോളിയുമായി താൻ പ്രണയത്തിലായിരുന്നുവെന്നും മൊഴി നൽകിയെന്നാണ് പുറത്തുവരുന്ന വിവരം. സിലി ജീവിച്ചിരിക്കെ താനും ഷാജുവും ബന്ധമുണ്ടായിരുന്നെന്നും ജോളി ഇന്നലെ പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
ജോളിയെ അന്വേഷണസംഘം ഇന്നും ചോദ്യം ചെയ്യൽ തുടരുകയാണ്. വടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ഡിവൈ.എസ്.പി കെ.വി വേണുഗോപാൽ, സി.ഐ ബി.കെ സിജു എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. റോയിയുടെ മരണശേഷം ജോളിയുമായുള്ള ഷാജുവിന്റെ അടുപ്പം സിലി ചോദ്യം ചെയ്തതാണ് പകയ്ക്ക് കാരണമായതെന്നും ജോളി മൊഴി നൽകിയിട്ടുണ്ടെന്നറിയുന്നു. സിലിയുടെ മരണശേഷം സ്വകാര്യ ആശുപത്രി ജീവനക്കാർ കൈമാറിയ ആഭരണങ്ങൾ ഷാജുവിന് നൽകിയതായും ജോളി ചോദ്യം ചെയ്യലിനിടെ പറഞ്ഞു. എന്നാൽ ഈ ആഭരണങ്ങൾ ഷാജു സിലിയുടെ ബന്ധുക്കൾക്ക് നല്കിയിട്ടില്ല. ആഭരണങ്ങൾ നേർച്ചപ്പെട്ടിയിൽ സിലി നിക്ഷേപിച്ചിരുന്നതായി ഷാജു പറഞ്ഞത് അവർ വിശ്വസിച്ചിട്ടുമില്ല.
സിലിയുടെ മരണവുമായി ബന്ധപ്പെട്ട് താമരശ്ശേരിയിലെ ദന്താശുപത്രി, ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ ജോളിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. അതിനിടെ വ്യാജ ഒസ്യത്ത് ഉണ്ടാക്കിയ സംഭവത്തിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണം പൂർത്തിയായി. ഡെപ്യൂട്ടി കളക്ടർ സി. ബിജുവാണ് അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് കളക്ടർ മുഖേന റവന്യൂ മന്ത്രിക്ക് കൈമാറും. ആധാരം, നികുതി രസീത്, ലീഗൽ ഹെയർ സർട്ടിഫിക്കറ്റ്, അടിയധാരം തുടങ്ങിയവയാണ് അന്വേഷണത്തിന് വിധേയമാക്കിയത്.