തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 8ന് ആരംഭിക്കും. പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളാണ് വോട്ടെണ്ണൽ കേന്ദ്രം. എട്ടരയോടെ ആദ്യ ഫലസൂചന ലഭിച്ചു തുടങ്ങും. 14 ടേബിളുകളിലായാണ് വോട്ടെണ്ണൽ. 12 റൗണ്ടിൽ വോട്ടെണ്ണൽ പൂർത്തിയാകും. തപാൽ വോട്ടുകളാകും ആദ്യം എണ്ണുക. ഏഴു മണിയോടെ സ്‌ട്രോംഗ് റൂമുകൾ തുറന്നു ബൂത്ത് അടിസ്ഥാനത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ വോട്ടെണ്ണുന്ന ടേബിളുകളിൽ സജ്ജീകരിക്കും. ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും ആ റൗണ്ടിലെ ലീഡ് നിലയും ഓരോ സ്ഥാനാർത്ഥിക്കും ലഭിച്ച വോട്ടിന്റെ വിവരവും പ്രഖ്യാപിക്കും. ഇതിനു പുറമേ അപ്പപ്പോഴുള്ള ലീഡ് നിലയും മറ്റു വിവരങ്ങളും www.trend.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ തത്സമയവും ലഭ്യമാകും.
മണ്ഡലത്തിലെ അഞ്ചു ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണി തിട്ടപ്പെടുത്തിയതിനു ശേഷമേ ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാകൂ. ഏതൊക്കെ ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളാണ് എണ്ണേണ്ടതെന്ന് നറുക്കിട്ട് തീരുമാനിക്കും.
ഉച്ചയ്ക്ക് രണ്ടോടെ ഫലപ്രഖ്യാപനം നടത്താനാകുമെന്നാണ് പ്രതീക്ഷ. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ, കളക്ടർ കെ. ഗോപാലകൃഷ്ണൻ, വട്ടിയൂർക്കാവിലേക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചിട്ടുള്ള ഒബ്‌സർവർ എന്നിവർ വോട്ടെണ്ണൽ കേന്ദ്രം സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി.

വോട്ടെണ്ണലിന് കനത്ത സുരക്ഷ

ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് കനത്ത സുരക്ഷ. വോട്ടെണ്ണൽ കേന്ദ്രമായ പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ പൂർണമായും പൊലീസിന്റെ സുരക്ഷാ വലയത്തിലാണ്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും സ്ഥാനാർത്ഥികളെയും സ്ഥാനാർത്ഥികളുടെ ഏജന്റുമാരെയും മാദ്ധ്യമപ്രവർത്തകരെയും മാത്രമേ മുഖ്യ കവാടത്തിലൂടെ കടത്തിവിടൂ.