1

പോത്തൻകോട് : ജാതിമത വർഗ വർണ വ്യത്യാസമില്ലാതെ ആത്മീയതയ്ക്ക് രാജ്യത്തെ ഒന്നിപ്പിക്കാൻ കഴിയുമെന്ന് കേരള ഗവർണർ ഡോ. ആരിഫ് മുഹമ്മദ് ഖാൻ. ഇന്നലെ വൈകിട്ട് ശാന്തിഗിരി ആശ്രമത്തിലെ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗവർണർ.

മതേതരത്വം എന്നത് ഇന്ത്യയുടെ ആത്മാവിൽ ചേർന്നിരിക്കുന്ന സത്യമാണ്. സകലതിനെയും ബഹുമാനിക്കുന്ന പാരമ്പര്യമാണ് നമുക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവർണറായി ചുമതലയേറ്റ ശേഷം ഡോ. ആരിഫ് മുഹമ്മദ് ഖാൻ ആദ്യമായാണ് ആശ്രമം സന്ദർശിക്കുന്നത്. ഭാര്യ രേഷ്മ ആരിഫും ഒപ്പമുണ്ടായിരുന്നു. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓർഗനൈസിംഗ് സെക്രട്ടറി ഗുരുമിത്രൻ ജ്ഞാനതപസ്വി, ജനനി ദിവ്യ ജ്ഞാനതപസ്വിനി എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.

ഗവർണർ താമര പർണശാലയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനിയെ സന്ദർശിച്ചു. ആശ്രമം അനക്സ് ഹാളിൽ നടന്ന സ്വീകരണയോഗത്തിൽ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വിയും ചേർന്ന് ഗവർണറെ പൊന്നാടയണിയിച്ച് ആദരിച്ചു. ആശ്രമത്തിന്റെ ഉപഹാരം കൈമാറി. ആശ്രമം പുറത്തിറക്കിയ 'സമ്പൂർണ ഗുരുവാണി" എന്ന പുസ്തകത്തിന്റെ പ്രകാശനം ഗവർണർ നിർവഹിച്ചു. രണ്ടു മണിക്കൂറോളം ആശ്രമത്തിൽ ചെലവഴിച്ച ശേഷമാണ് ഗവർണറും ഭാര്യയും മടങ്ങിയത്.