തിരുവനന്തപുരം: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സമഗ്ര പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്റി പിണറായി വിജയൻ വിളിച്ച യോഗത്തിൽ തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേർന്ന കൊച്ചി നഗരസഭാ അധികൃതരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗത്തിൽ മുഖ്യമന്ത്റി ഇക്കാര്യം വ്യക്തമാക്കി.
നേരത്തേ തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ടു നീക്കാൻ ദുരന്ത നിവാരണ പദ്ധതി നടപ്പാക്കിയ തരത്തിലുള്ള മാതൃകകളുടെ അടിസ്ഥാനത്തിലാവും പ്രത്യേക പദ്ധതി.
വെള്ളക്കെട്ട് ഒഴിവാക്കാൻ 'ഓപ്പറേഷൻ ബ്രേക്ക് ത്രൂ' എന്ന അടിയന്തര പദ്ധതിയാണ് നടപ്പാക്കിയത്. മൂന്നുമാസത്തിനുള്ളിൽ ഇത് പൂർത്തിയാക്കണം. ഇക്കാര്യത്തിൽ ഹൈക്കോടതി നൽകിയ നിർദേശങ്ങൾ നടപ്പാക്കും. അതോടൊപ്പം കൊച്ചിയെ രക്ഷിക്കാനുള്ള സമഗ്ര പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കും.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, സൗത്ത് റെയിൽവേ സ്റ്റേഷൻ, പി ആൻഡ് ടി കോളനി, ഉദയ കോളനി, അയ്യപ്പൻകാവ്, കലൂർ, ഇടപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. ഡ്രെയിനേജ് സംവിധാനത്തിലെ തകരാറുകളാണ് ഈ വെള്ളക്കെട്ടിന്റെ മുഖ്യ കാരണം. സമയബന്ധിതമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തതും കാരണമായി. മുല്ലശ്ശേരി കനാൽ, പേരണ്ടൂർ കനാൽ, മാർക്കറ്റ് കനാൽ, ഇടപ്പള്ളി റോഡ് എന്നിവയിൽ മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് തടസപ്പെട്ടു.
മാലിന്യങ്ങൾ നിറഞ്ഞ ഓടകളും ഓവുചാലുകളും സമയബന്ധിതമായി ശുചീകരിക്കുന്നതിന് നഗരസഭ കർമ്മപദ്ധതി ഉണ്ടാക്കണമെന്ന് മുഖ്യമന്ത്റി പറഞ്ഞു. കനാലുകളുടെ നവീകരണത്തിനും ശുചീകരണത്തിനും കൊച്ചി നഗരസഭയുടെ നടപടികൾ യോഗത്തിൽ ചർച്ച ചെയ്തു. വെള്ളക്കെട്ടിന്റെ പ്രശ്നവും നഗരസഭ ചെയ്ത കാര്യങ്ങളും മേയർ സൗമിനി ജയിൻ വിശദീകരിച്ചു.
മന്ത്റി എ.സി. മൊയ്തീൻ, ചീഫ് സെക്രട്ടറി ടോം ജോസ്, തദ്ദേശസ്വയംഭരണ അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, മുഖ്യമന്ത്റിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ്, ദുരന്തനിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.