chitar

കിളിമാനൂർ: ഓരോ വേനൽക്കാലത്തെ കൊടും വളർച്ച എത്തുമ്പോഴാണ് അധികൃതർ ആറ്റിലും, തോടുകളിലും തടയണ നിർമ്മിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ആ സമയത്ത് അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും ധൃതിയിലാകും. ഇത് കണ്ട് പൊതു ജനം ആശ്വസിക്കും അടുത്ത വേനൽക്കാലത്തെങ്കിലും കുടിവെള്ളത്തിനായി ഓടണ്ടല്ലോ എന്ന്. എന്നാൽ വേനൽ മാറി മഴയാകുന്നതോടെ തടയണയും, ജലക്ഷാമവും ഒക്കെ മറക്കുകയാണ് അധികൃതരുടെ പതിവ്.

ഇക്കഴിഞ്ഞ വേനലിലും കൊടും വരൾച്ചയാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. വാമനപുരം ആറ്, ചിറ്റാർ എന്നിവിടങ്ങളിൽ തടയണ നിർമ്മിക്കുമെന്നും അതു വഴി വേനൽ കാലത്തെ ജലക്ഷാമം ഒഴിവാക്കും എന്നും അധികൃതർ ഓരോ തവണയും ആവർത്തിക്കുമെന്നല്ലാതെ ഇതു വരെ ഫലത്തിൽ വന്നിട്ടില്ല. പ്രദേശത്തെ മുഴുവൻ കുടിവെള്ള പദ്ധതികളും വാമനപുരം ആറിനെയും, ചിറ്റാറിനെയും ആശ്രയിച്ചാണ് സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് സമൃദ്ധമായി നിറഞ്ഞൊഴുകുന്ന ഈ പുഴകളിലെ ജലം തടയണകളോ മറ്റോ ഇല്ലാത്തതിനാൽ ഒഴുകി പോവുകയാണ് പതിവ്. വേനൽ കാലങ്ങളിൽ ചാക്കുകളിൽ മണൽ നിറച്ചും മുളങ്കമ്പു കൊണ്ടുമൊക്കെ താല്കാലിക തടയണകൾ നിർമ്മിക്കുമെങ്കിലും ഇതെല്ലാം മഴക്കാലത്ത് കുത്തിയൊലിച്ച് പോകാറാണ് പതിവ്. വർഷം തോറും ഇതിനു വേണ്ടിയും ലക്ഷങ്ങളാണ് ചെലവാക്കുന്നത്. ഇതിന് പകരമായി സ്ഥിരം തടയണകൾ നിർമ്മിക്കുകയും കുടിവെള്ള ക്ഷാമം ഒഴിവാക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.