വെള്ളറട: മലയോരമേഖലയിലെ ആയിരക്കണക്കിന് ജനങ്ങളുടെ ചികിത്സകേന്ദ്രമായ വെള്ളറട കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സൂപ്പർ സ്പെഷ്യാലിറ്റി പദവിയിലേക്ക് ഉയരുന്നതും കാത്തിരിക്കുകയാണ് മലയോരനിവാസികൾ. ദിനം പ്രതി ആയിരക്കണക്കിന് രോഗികൾ ചികിത്സതേടിയെത്തുന്ന കേരള തമിഴ്നാട് വനാതിർത്തിയോട് ചേർന്നാണ് ഈ ആതുരാലയം സ്ഥിതിചെയ്യുന്നത്. അത്യാവശ്യം വേണ്ട എല്ലാ ചികിത്സകളും ചെറിയതോതിൽ നൽകുന്നുമുണ്ട്. ആവശ്യത്തിനുള്ള ജീവനക്കാരുടെ കുറവ് പലപ്പോഴും ഇവിടത്തെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നു. ജീവനക്കാരുടെ എണ്ണത്തിലുള്ളകുറവും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ തസ്തികയില്ലാത്തതുമാണ് ഇന്ന് ആശുപത്രിയെ അലട്ടുന്ന പ്രധാന വിഷയം. ഇപ്പോൾ ഉള്ള ജീവനക്കാരുടെ കഠിനപ്രയത്നം കാരണം രോഗികൾക്ക് 24 മണിക്കൂറും ചികിത്സ നൽകാൻ കഴിയുന്നുണ്ടെങ്കിലും അവരുടെ ജോലി ഭാരം വർദ്ധിപ്പിക്കുന്ന നടപടിയാണിത്..പകർച്ചവ്യാധികൾ വളരെ പെട്ടെന്ന് പടർന്നു പിടിക്കാൻ സാധ്യതയുള്ള പ്രദേശമായതിനാൽ പ്രതിരോധ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടത്തേണ്ടതുണ്ട്. ഇപ്പോൾ സി. കെ ഹരീന്ദ്രൻ എം. എൽ. എ അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചുള്ള കെട്ടിടനിർമ്മാണവും ആരംഭിച്ചു. ജീവനക്കാരുടെ കുറവ് പരിഹരിച്ച് ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റിയാക്കി മലയോര ആദിവാസി മേഖലയിൽ മെച്ചപ്പെട്ട ചികിൽസയ്ക്ക് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ ഓഫീസർ ബന്ധപ്പെട്ട ആരോഗ്യവകുപ്പ് അധികൃതർക്ക് കത്ത് നൽകിയിറ്റുണ്ട്.