മലയിൻകീഴ് : മൂന്ന് ദിവസം മുൻപ് മലയം - മച്ചേൽ തോട്ടിൽ കാണാതായ മലയം കോനറത്തലയ്ക്കൽ വീട്ടിൽ രത്നാകരന്റെ (63,വിജയൻ) മൃതദേഹം ഇന്നലെ ചൂഴാറ്റുകോട്ട ട്രീറ്റ്മെന്റ് പ്ലാന്റിന് സമീപം കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 12.30 ഒാടെയാണ് മൃതദേഹം കണ്ടെത്തിയത്. മലയിൻകീഴ് പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. കാൻസർ രോഗ ചികിത്സയിലായിരുന്ന രത്നാകരൻ ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30 വരെ ഭാര്യയുമായി വീട്ടിൽ സംസാരിച്ചിരുന്ന ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ ഇയാളെ കാണാത്തതിനെ തുടർന്ന് വീട്ടിലും പരിസരത്തും അന്വേഷിച്ചപ്പോൾ രത്നാകരന്റെ മുണ്ട് തോട്ടിൽവീണുകിടന്ന തെങ്ങിൽ ചുറ്റിയ നിലയിൽ കണ്ടെത്തി. ഫയർഫോഴ്സും പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.രണ്ട് വർഷമായി കാൻസർ രോഗ ചികിത്സയിലായിരുന്ന രത്നാകരൻ വേദന സഹിക്കാനാകാതെ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ഭാര്യ: നിർമ്മല. മക്കൾ: നന്ദൻ, ടിന്റു. മരുമക്കൾ: ആതിര, അനിൽകുമാർ.