തിരുവനനന്തപുരം : കുലുക്കവും വിറയലുമായി ഓടുന്ന വേണാട് എക്‌സ്‌പ്രസ് നവംബർ ഒന്നു മുതൽ പുത്തൻ കുപ്പായത്തിൽ. എച്ച്.ഒ.ജി (ഹെഡ് ഓൺ ജനറേഷൻ) ടെക്നോളജി ഉപയോഗിച്ചുള്ള ബോഗികൾ ഉപയോഗിക്കുന്നതിനാൽ ട്രെയിൻ എടുക്കുമ്പോഴും നിറുത്തുമ്പോഴുമുള്ള കുലുക്കം ഒഴിവാകും. രാജധാനി തുരന്തോ എക്‌സ്‌പ്രസുകളിലെ പുതുതലമുറ കോച്ചുകളാണിത്. കൊളുത്തിൽ യോജിപ്പിക്കുന്ന കുലുക്കമുള്ള കോച്ചുകൾക്ക് പകരം, സെന്റർ ബഫർ കപ്ലിംഗിൽ യോജിപ്പിക്കാവുന്ന അപകടസാദ്ധ്യതയില്ലാത്തവയാണിത്.

കൂടുതൽ യാത്രാസുഖവും സൗകര്യങ്ങളുമുള്ള 24 കോച്ചുകളാണ് പുതിയ ട്രെയിനിലുള്ളത്. നിലവിലുള്ള 22 കോച്ചുകൾക്ക് ഇരുപതു വർഷത്തിലേറെ പഴക്കമുണ്ട്. നീളൻ സീറ്റുകൾക്ക് പകരം ബക്കറ്റ് സീറ്റിംഗാണ്. എല്ലാ സീറ്റിലും സ്‌നാക്ക് ട്രേ. ഓരോ സ്റ്റേഷനിലെത്തുമ്പോഴും വിവരം കാണിക്കുന്ന എൽ.ഇ.ഡി. ഡിസ്‌പ്ലേ, മോഡുലാർ സ്വിച്ച് ബോർഡുകൾ, ലാപ്‌ടോപും മൊബൈലും ചാർജ് ചെയ്യാനുള്ള സൗകര്യങ്ങൾ എന്നിവയുമുണ്ടാകും.

കോച്ചുകളിൽ ബയോ ടോയ്‌‌ലെറ്റുകളാണുള്ളത്. മിനുസമുള്ള വാഷ് ബേസിനുകളുൾപ്പെടുന്ന കോച്ചുകൾ ചെന്നൈയിലെ ഇന്റഗ്രൽ ഫാക്ടറിയിലാണ് നിർമ്മിച്ചത്. നിലത്ത് മൊസൈക്ക് ഡിസൈൻ വിനയ് ഫ്ളോറിംഗും പുറത്തും അകത്തും പോളിറീത്തെൻ പെയിന്റിംഗുമാണ്.

 എറണാകുളം സൗത്തിൽ സ്റ്റോപ്പില്ല

പുതിയ വേണാടിന് എറണാകുളം സൗത്ത് ഒഴിവാക്കി സർവീസ് നടത്താനാണ് തീരുമാനം. എൻജിനു മുകളിലുള്ള ഇലക്ട്രിക് ലൈനിൽ നിന്നുള്ള ഊർജമാണ് എച്ച്.ഒ.ജി ടെക്നോളജി ട്രെയിനുകൾ സ്വീകരിക്കുന്നത്. നിലവിലുള്ള പവർ ജനറേറ്റർ കാറുപയോഗിച്ചാണ് ട്രെയിൻ സൗത്തിൽ വന്ന് പിന്നോട്ട് സഞ്ചരിച്ച് നോർത്തിലെത്തുന്നത്. പവർ ജനറേറ്റർ കാർ ഒഴിവാക്കിയാണ് രണ്ട് ജനറൽ കമ്പാർട്ടുമെന്റുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്.

നോർത്തിലേക്ക് മെട്രോ ട്രെയിനുള്ളതിനാൽ യാത്രക്കാരെ ഈ പരിഷ്കാരം ബാധിക്കില്ലെന്നാണ് അധികൃതരുടെ വാദം. അതേസമയം പ്രതിഷേധം ശക്തമായാൽ ആവശ്യമായ മാറ്റമുണ്ടാകും.

വേണാട് എക്സ്‌പ്രസ്

 ഷൊർണൂർ - തിരുവനന്തപുരം

 രണ്ട് ട്രെയിനുകൾ - 16301, 16302

ഓടുന്ന സമയം - 7.50 മണിക്കൂർ