ഇന്ത്യയിലെ സ്ത്രീകളിൽ ഏറ്റവുമധികം കാണുന്നതാണ് സ്തനാർബുദം. ഓരോ വർഷവും 7000 സ്ത്രീകൾക്ക് പുതുതായി സ്തനാർബുദം ബാധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. സാധാരണ, 40 വയസിനുമേൽ പ്രായമുള്ളവരിലാണ് സ്തനാർബുദം കൂടുതലായി കാണപ്പെടുന്നതെങ്കിലും അപൂർവമായി 20 - 40 പ്രായക്കാർക്കും ഗർഭിണികൾക്കും ഇത് ബാധിക്കാം.
കാരണങ്ങൾ
ജീവിതശൈലീ രോഗങ്ങളുടെ പട്ടികയിലാണ് സ്തനാർബുദത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ശരീരത്തിൽ ഉണ്ടാവുന്ന ചില ജനിതക വ്യതിയാനങ്ങളാണ് രോഗബാധയ്ക്കുള്ള പരമപ്രധാനമായ കാരണം. സ്ത്രീശരീരത്തിലെ ഈസ്ട്രജൻ, പ്രൊജസ്ടറോൺ ഹോർമോണുകളുടെ വ്യതിയാനങ്ങൾ, ജീവിതശൈലിയിൽ വന്നിട്ടുള്ള മാറ്റങ്ങൾ, മാംസാഹാരവും കൊഴുപ്പ് കൂടിയതുമായ ഭക്ഷണക്രമം, അമിതവണ്ണം, വ്യായാമക്കുറവ്, പ്രസവിക്കുകയും മുലയൂട്ടുകയും ചെയ്യാത്ത അവസ്ഥ, നേരത്തേയുള്ള ആർത്തവാരംഭം, വൈകിയുള്ള ആർത്തവ വിരാമം തുടങ്ങിയ ഘടകങ്ങളും സ്തനാർബുദബാധയ്ക്കുള്ള കാരണങ്ങളായേക്കാം. വളരെ ചെറിയ ശതമാനം സ്ത്രീകളിൽ പാരമ്പര്യമായും സ്തനാർബുദം ബാധിക്കാം. സ്‌ത്രീകളിൽ മാത്രമല്ല, അപൂർവമായി പുരുഷന്മാർക്കും സ്തനാർബുദം ബാധിക്കാറുണ്ട്.
ലക്ഷണങ്ങൾ
സ്തനങ്ങളിൽ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങൾ പോലും കരുതലോടെ നിരീക്ഷിച്ചാൽ വളരെ നേരത്തേ തന്നെ രോഗം കണ്ടെത്താൻ കഴിയും. എല്ലാ മാസവും കഴിവതും ആത്തവ ദിവസങ്ങൾ കഴിഞ്ഞ് ആദ്യത്തെ 10 ദിവസത്തിനുള്ളിൽ ഒരു കണ്ണാടിയുടെ മുന്നിൽ നിന്ന് സ്വയം സ്തന പരിശോധന നടത്തുന്നത് വ്യത്യാസങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാം.
വേദനയുള്ളതോ അല്ലാത്തതോ ആയ മുഴകൾ, സ്തനങ്ങളിലെ കല്ലിപ്പ്, ആർത്തവത്തോടനുബന്ധിച്ചല്ലാതെ അനുഭവപ്പെടുന്ന സ്തനങ്ങളിലെ വേദന, തൊലിപ്പുറത്തുള്ള നിറവ്യത്യാസം, മുലഞെട്ട് അകത്തേക്ക് വലിയുക, സ്തനങ്ങളിൽ നിന്ന് രക്തമയമുള്ളതോ അല്ലാത്തതോ ആയ സ്രവം പുറത്തേക്ക് വരിക, കക്ഷത്തിലോ കഴുത്തിലോ മുഴകൾ ഉണ്ടാകുക എന്നിവ കണ്ടെത്തിയാൽ ഉടനെ തന്നെ ഒരു വിദഗ്ദ്ധ ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയരാകണം.
എല്ലാ മുഴകളും പ്രശ്നക്കാരല്ല
20 - 40 പ്രായക്കാരിൽ കാണപ്പെടുന്ന തെന്നിമാറുന്ന ചെറിയ മുഴകൾ, ആർത്തവത്തോടനുബന്ധിച്ചു വരുന്ന വേദനയോടുകൂടിയ കല്ലിപ്പ്, വർഷങ്ങളായി വലിപ്പവ്യത്യാസം ഉണ്ടാകാത്ത മുഴകൾ, മുലയൂട്ടുന്ന സമയത്ത് മുലപ്പാൽ കെട്ടിനിന്ന് ഉണ്ടാകുന്ന മുഴകൾ എന്നിവ സ്തനാർബുദം ആയിരിക്കാനുള്ള സാദ്ധ്യത കുറവാണ്. ഇത് പരിശോധിച്ച് ഉറപ്പാക്കുക.
ട്രിപ്പിൾ ടെസ്റ്റിൽ അറിയാം
വളരെ ലളിതമായ ചില പരിശോധനകളിലൂടെ ഇന്ന് സ്തനാർബുദ നിർണയം സാദ്ധ്യമാണ്. ട്രിപ്പിൾ ടെസ്റ്റ് എന്ന് അറിയപ്പെടുന്ന വിദഗ്ദ്ധ ഡോക്ടറുടെ പരിശോധന, മയോഗ്രാഫി പരിശോധന, പാത്തോളജി പരിശോധന എന്നിവയുടെ സഹായത്തോടെ 99 ശതമാനം മുഴകളിലും രോഗനിർണയം കൃത്യമായി നടത്താൻ സാധിക്കും.
നേരത്തേയറിഞ്ഞാൽ ചികിത്സ എളുപ്പം
രോഗത്തിന് പല ഘട്ടങ്ങൾ ഉണ്ട്. ഏത് ഘട്ടത്തിലാണോ രോഗനിർണയം സാദ്ധ്യമാകുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് ചികിത്സാമാർഗങ്ങൾ നിർണയിക്കപ്പെടുക.
പ്രാരംഭഘട്ടത്തിൽ കണ്ടുപിടിച്ചാൽ ലളിതമായ ചികിത്സകൊണ്ട് ഭേദമാക്കാം. കാലതാമസം ഉണ്ടാകുന്തോറും രോഗം ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്ക് വ്യാപിക്കുകയും ചികിത്സ കൂടുതൽ ദൈർഘ്യമേറിയതും സങ്കീർണവും ആയിത്തീരുകയും ചെയ്യും.
സ്തനങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന 2 സെ.മീ. താഴെ വലിപ്പമുള്ള മുഴകൾ (സ്റ്റേജ് 1), 2-5 സെ.മീ. വരെ വലിപ്പമുള്ള മുഴകൾ (സ്റ്റേജ് 2) എന്നിവയ്ക്ക് ശസ്ത്രക്രിയ ആണ് ഏറ്റവും ഫലപ്രദം.
സ്തനങ്ങളിലുള്ള മുഴകളോടൊപ്പം കക്ഷത്തെ കഴലകളിലേതടക്കം നെഞ്ചിന്റെ ഭിത്തിയിലേക്കോ അർബുദം വ്യാപിച്ചാൽ (സ്റ്റേജ് 3), ചികിത്സ കൂടുതൽ ദൈർഘ്യമേറിയതും സങ്കീർണവുമാവുന്നു. ഈ രോഗികൾക്ക് പലപ്പോഴും, ശസ്ത്രക്രിയയ്ക്ക് മുമ്പോ ശേഷമോ കീമോ ചികിത്സയും പിന്നീട് റേഡിയേഷൻ ചികിത്സയും ആവശ്യമായി വരും.
ശരീരത്തിലെ കരൾ, എല്ലുകൾ, ശ്വാസകോശം, മസ്തിഷ്കം തുടങ്ങിയ ഇതര അവയവങ്ങളിലേക്ക് അർബുദം വ്യാപിച്ചുകഴിഞ്ഞാൽ (സ്റ്റേജ് 4), രോഗിക്ക് പൂർണമായ രോഗമോചന ചികിത്സ എന്നതിലുപരി സാന്ത്വന ചികിത്സയാണ് ഡോക്ടർമാർ നിർദ്ദേശിക്കാറുള്ളത്.
സ്തനാർബുദ ശസ്ത്രക്രിയാരംഗത്ത് ഇന്ന് അത്ഭുതാവഹമായ പുരോഗതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സ്തനങ്ങളുടെ ആകൃതിയും വലിപ്പവും നിലനിർത്തിക്കൊണ്ടുള്ള ശസ്ത്രക്രിയാരീതികൾ ആണ് കൂടുതലും ചെയ്തുവരുന്നത്.
ഒരേ സമയം സ്തനങ്ങളുടെ പല ഭാഗങ്ങളിൽ അർബുദം ബാധിക്കുന്ന അപൂർവം അവസരങ്ങളിൽ മാത്രമേ സ്തനം പൂർണമായും നീക്കം ചെയ്യേണ്ടിവരികയുള്ളൂ.
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള അർബുദ ജൈവഘടനാ പരിശോധനയിൽ അർബുദ കോശങ്ങളുടെ ഹോർമോൺ സെൻസിറ്റിവിറ്റി നിർണയിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ ചില രോഗികൾക്ക് പൂർണ രോഗശമനം ഉറപ്പുവരുത്തുന്നതിനും അർബുദം തിരിച്ചുവരാതിരിക്കാനും ആയി ഹോർമോൺ തുടർചികിത്സയും ആവശ്യമായി വന്നേക്കാം.
ചികിത്സ പൂർത്തിയാക്കി രോഗവിമുക്തി നേടിക്കഴിഞ്ഞാലും ഡോക്ടറുടെ നിർദ്ദേശാനുസരണം കൃത്യമായ ഇടവേളകളിൽ ഉള്ള തുടർ പരിശോധനയ്ക്ക് വിധേയമാകേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. രോഗം ഭേദമായ ശേഷമുള്ള ആദ്യത്തെ വർഷമാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. കാരണം രോഗം വീണ്ടും പിടിപെടാനുള്ള സാദ്ധ്യത താരതമ്യേന ഈ കാലയളവിൽ കൂടുതലാണ്. രണ്ടാംവർഷം മുതൽ ഈ സാദ്ധ്യത കുറഞ്ഞുവരുന്നതായാണ് കാണപ്പെടുന്നത്.
സ്ത്രീകൾ മാസത്തിൽ ഒരിക്കലെങ്കിലും സ്വയം രക്തപരിശോധന ഒരു ശീലമാക്കുകയും കൃത്യമായ വ്യായാമശീലങ്ങൾ പിന്തുടരുകയും അമിതവണ്ണം ഒഴിവാക്കുകയും ജീവിതശൈലിയിലും ആഹാരക്രമത്തിലും ആവശ്യമുള്ള മാറ്റങ്ങൾ വരുത്തുകയും ചെയ്താൽ ഒരു പരിധിവരെ സ്തനാർബുദത്തെ തടയാൻ നമുക്ക് സാധിക്കും.
ഡോ. അരുൺ മോഹൻ. എം.
കൺസൽട്ടന്റ് റേഡിയോളജിസ്റ്റ്
എസ്.യു.ടി ഹോസ്പിറ്റൽ, പട്ടം,
തിരുവനന്തപുരം
ഫോൺ: 9400044433