തിരുവനന്തപുരം: സാധുക്കളായ വിധവകളുടെ പെൺമക്കൾക്കുള്ള വിവാഹ ധനസഹായ പദ്ധതിയിൽ വിവാഹശേഷം ഒരു വർഷം കഴിഞ്ഞ് 3 വർഷം വരെ സമർപ്പിക്കുന്ന അപേക്ഷകളിലെ കാലതാമസം മാപ്പാക്കുന്നതിനുള്ള അധികാരം ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്ക് നൽകി ഉത്തരവായതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. വിവാഹ ധനസഹായ പദ്ധതിയുടെ വരുമാനപരിധി ഗ്രാമപ്രദേശങ്ങളിൽ 20,000 രൂപയും നഗരപ്രദേശങ്ങളിൽ 22,375 രൂപയുമായിരുന്നത് 2 ലക്ഷം രൂപയായി നിശ്ചയിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതിനാൽ നേരത്തെയുള്ള വരുമാനപരിധി അസാധുവാക്കിയും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
വിവാഹ ധനസഹായം സംബന്ധിച്ച നയപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് സാമൂഹ്യനീതി വകുപ്പാണ്. എന്നാൽ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത് മുതൽ വിതരണം ചെയ്യുന്നത് വരെയുളള നടപടികൾ ചെയ്യുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫണ്ട് അനുവദിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നത് ലാൻഡ് റവന്യൂ കമ്മിഷണറുമാണ്. 30,000 രൂപയാണ് വിവാഹ ധനസഹായമായി അനുവദിക്കുന്നത്.