ck

തിരുവനന്തപുരം: വളർന്നുവരുന്ന വ്യവസായ സംരംഭകർക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് അന്തരിച്ച പ്രമുഖ വ്യവസായി സി.കെ. മേനോന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നോർക്ക റൂട്ട്സും ക്ഷേമാ ഫൗണ്ടേഷനും സംയുക്തമായി മസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച സി.കെ. മേനോൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറിയ തുടക്കത്തിൽ നിന്ന് എങ്ങനെ വളരാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സി.കെ. മേനോൻ. നാടിന്റെ ഉന്നമനമായിരുന്നു എപ്പോഴും അദ്ദേഹത്തിന്റെ മനസിൽ. രാഷ്ട്രീയഭേദമന്യേ എല്ലാവരുമായും നല്ല ബന്ധം പുലർത്തി. നോർക്ക രൂപീകരിച്ച കാലം മുതലേ അതുമായി സഹകരിച്ച മേനോൻ പിന്നീട് അതിന്റെ വൈസ് ചെയർമാനായി. വിദേശമലയാളികളുടെ പ്രശ്‌നങ്ങളിലും പ്രശ്‌നങ്ങളിൽപ്പെട്ടവരെ നാട്ടിലെത്തിക്കാനും വലിയതോതിൽ അദ്ദേഹം ഇടപെട്ടതായും മുഖ്യമന്ത്രി അനുസ്മരിച്ചു.

കഠിന്വാനം കൊണ്ട് ജീവിത വിജയം കൈവരിച്ച സ്നേഹസമ്പന്നനായിരുന്നു സി.കെ. മേനോനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ അദ്ധ്യക്ഷനായി. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രി വി.എസ്. സുനിൽകുമാർ, എം.എൽ.എമാരായ ഡോ.എം.കെ. മുനീർ, കെ.സി. ജോസഫ്, ക്ഷേമാ ഫൗണ്ടേഷൻ രക്ഷാധികാരി പന്തളം സുധാകരൻ, നോർക്കാ റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ, മീഡിയാ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, നോർക്ക റൂട്ട്സ് സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി, എ.ടി.ഇ ഗ്രൂപ്പ് സി.എം.ഡി ഇ.എം നജീവ്, ജി.കെ മേനോൻ തുടങ്ങിയവർ സംസാരിച്ചു. ക്ഷേമാ ഫൗണ്ടേഷൻ രക്ഷാധികാരി ജി. മാഹിൻ അബൂബക്കർ സ്വാഗതവും നോർക്ക റൂട്ട്സ് ജനറൽ മാനേജർ ജഗദീഷ് ഡി നന്ദിയും പറഞ്ഞു.