കഴക്കൂട്ടം: കാര്യവട്ടം ഗവ. കോളേജിൽ യൂണിവേഴ്സിറ്റി പരീക്ഷയ്‌ക്ക് മുമ്പ് മോഡൽ പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഭവത്തിൽ കോളേജിലെ ഏഴു വിദ്യാർത്ഥികളെ 12 ദിവസം സസ്‌പെൻഡ് ചെയ്‌തതായി പ്രിൻസിപ്പൽ അറിയിച്ചു. നവംബർ 13ന് യൂണിവേഴ്സിറ്റി പരീക്ഷ നടക്കാനിരിക്കെ വിഷയങ്ങൾ പഠിപ്പിച്ച് തീർന്നിട്ടില്ലെന്നാണ് വിദ്യാർത്ഥികളുടെ പരാതി. മോഡൽ പരീക്ഷ നടത്തുന്ന ദിവസങ്ങളിൽ ബാക്കി പഠിപ്പിച്ച് തീർക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിട്ടും പ്രിൻസിപ്പൽ തയ്യാറായില്ലെന്ന് ഇവർ പറയുന്നു. എന്നാൽ ചില വിഷയങ്ങളിലെ കുറച്ചുഭാഗം മാത്രമാണ് പഠിപ്പിക്കാൻ ബാക്കിയുള്ളതെന്നും നവംബർ 5ന് മുമ്പ് ഇവ തീർക്കുമെന്ന് ഉറപ്പ് നൽകിയിരുന്നതായും പ്രിൻസിപ്പൽ അജിതകുമാരി പറഞ്ഞു. കോളേജിൽ നിരന്തരം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന ചില വിദ്യാർത്ഥികളെ കൂട്ടുപിടിച്ചാണ് ഇവർ ബഹളമുണ്ടാക്കിയതെന്നും മോഡൽ പരീക്ഷ നടക്കുന്ന ക്ലാസിൽ കയറി അദ്ധ്യാപകരിൽ നിന്ന് വിദ്യാർത്ഥികൾ ബലമായി ചോദ്യക്കടലാസ് പിടിച്ചുവാങ്ങിയ ശേഷം അസഭ്യം പറഞ്ഞതായും പ്രിൻസിപ്പൽ പറഞ്ഞു. ബി.എസ്‌സി ഒന്നാം വർഷ സെമസ്റ്റർ പരീക്ഷയാണ് നവംബർ 13ന് നടക്കുന്നത്. സമരം തുടങ്ങിയപ്പോൾ തന്നെ പ്രിൻസിപ്പൽ അടിയന്തര പി.ടി.എ വിളിച്ച് കോളേജിന് അവധി പ്രഖ്യാപിച്ചു. ഇതിൽ പ്രകോപിതരായ വിദ്യാർത്ഥികൾ പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് മുദ്റാവാക്യം മുഴക്കുകയായിരുന്നു. രാവിലെ 11ന് ആരംഭിച്ച പ്രതിഷേധം വൈകിട്ട് 3.30ഓടെയാണ് അവസാനിപ്പിച്ചത്.