കോട്ടയം: ഏറത്ത് സർവ്വീസ് സഹകരണ ബാങ്കിൽ 12 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടത്തിയ കേസിൽ 25 വർഷത്തിനു ശേഷം മുൻ സെക്രട്ടറി പിടിയിലായി. തുവയൂർ വടക്ക് പ്ലാവറ വീട്ടിൽ മോഹനചന്ദ്രൻ (66) ആണ് തൃശൂർ മാള കുഴൂരിലെ സഹോദരിയുടെ വീട്ടിൽ നിന്ന് പിടിയിലായത്. പത്തനംതിട്ട വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ 1996 മുതൽ അന്വേഷണം നടത്തിവന്ന കേസാണിത്. സെക്രട്ടറിയായിരിക്കെ സ്വർണ പണയത്തിലും സ്ഥിര നിക്ഷേപത്തിലും ഇയാൾ തിരിമറി നടത്തിയിരുന്നു.
സഹകാരികളുടെ പേരിൽ സ്വർണമില്ലാതെ പണയരേഖയുണ്ടാക്കിയും സ്ഥിരനിക്ഷേപം പിൻവലിച്ചതായി രേഖയുണ്ടാക്കിയുമാണ് പണം തട്ടിയെടുത്തത്. അന്ന് ബാങ്ക് പ്രസിഡന്റായിരുന്ന ടി.ഡി. ബൈജുവിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നടത്തിയ പരിശോധനയിൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന കവറുകളിൽ പലതിലും സ്വർണമില്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് മോഹനചന്ദ്രനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെ ഇയാൾ ഒളിവിൽപോയി.
1996ലാണ് കേസ് വിജിലൻസ് ഏറ്റെടുത്തത്. ഏനാത്ത് ക്ഷേത്രത്തിന് സമീപത്ത് മോഹനചന്ദ്രന്റെ പേരിലുണ്ടായിരുന്ന 70 സെന്റ് സ്ഥലം ബാങ്ക് പിടിച്ചെടുക്കുകയും ചെയ്തു. വിദേശത്തേയ്ക്ക് കടന്ന മോഹനചന്ദ്രൻ വല്ലപ്പോഴും മാളയിലുള്ള സഹോദരിയുടെ വീട്ടിൽ വരുന്നതായും തൃശൂരിലുള്ള സഹോദരിയുടെ മരണശേഷം ഒരു തവണ ഏനാത്ത് വന്നുപോയതായും വിജിലൻസ് കണ്ടെത്തി. ഇതിനിടെ ഭാര്യയും മക്കളുമായുള്ള ബന്ധം ഇയാൾ വേർപെടുത്തിയതായും പ്രചരണമുണ്ടായി.
മാളയിലെ സഹോദരിയുടെ അയൽവാസികൾ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് . വിജിലൻസ് ഡിവൈ. എസ്.പി ഹരി വിദ്യാധരന്റെ മേൽനോട്ടത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ എസ്. അനിൽകുമാർ, അനീഷ് രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. തിരുവനന്തപുരം എൻക്വയറി കമ്മിഷൻ സ്പെഷ്യൽ ജഡ്ജ് മുമ്പാകെ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.