തിരുവനന്തപുരം: ഹർത്താൽ, പ്രകടനം, ആഘോഷങ്ങൾ തുടങ്ങിയവയുടെ പേരിൽ സ്വകാര്യസ്വത്ത് നശിപ്പിച്ചാൽ ശിക്ഷിക്കുന്നതിനും നഷ്ടപരിഹാരം ഈടാക്കാനുമുള്ള 2019ലെ കേരള സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയലും നഷ്ടപരിഹാരം നൽകലും ബിൽ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു. മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി ജി.സുധാകരനാണ് ബിൽ അവതിരിപ്പിച്ചത്.
നാശനഷ്ടം വരുത്തിയ വ്യക്തിക്ക് അഞ്ചു വർഷത്തേക്ക് തടവും പിഴയും ബിൽ വ്യവസ്ഥ ചെയ്യുന്നു. തീയോ സ്‌ഫോടകവസ്തുവോ ഉപയോഗിച്ചുള്ള ആക്രമണം നടത്തിയാൽ ജീവപര്യന്തമോ പത്തുവർഷം തടവോ പിഴയുമാണ് ശിക്ഷ. ജാമ്യം ലഭിക്കാത്ത കേസാകും രജിസ്റ്റർ ചെയ്യുക. സ്വത്തോ പണമോ നൽകി ജാമ്യാപേക്ഷ നൽകിയാൽ പ്രോസിക്യൂഷന് ജാമ്യാപേക്ഷയെ എതിർക്കാൻ അവസരം നൽകണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. ക്രിമിനൽ നടപടി ചട്ടപ്രകാരം അന്വേഷണം നടത്തേണ്ടതും വിചാരണ നടത്തേണ്ടതുമാണ്. കോടതി വിധിക്കുന്ന നഷ്ടപരിഹാരം ഈടാക്കാൻ റവന്യൂ റിക്കവറി നടപ്പാക്കാവുന്നതാണ്. ആക്രമണം നടത്തുന്നത് വീഡിയോയിൽ പകർത്തുന്നതിന് പൊലീസിന് അധികാരം നൽകുന്നു.
വിവിധ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പട്ട പൊലീസുകാർക്ക് സ്ഥാനക്കയറ്റം നൽകുന്നത് തടയുന്നതിനുള്ള 2019ലെ കേരള പൊലീസ് ആക്ട് ഭേദഗതി ബിൽ മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ജി.സുധാകരനും 2019ലെ മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്‌മെന്റുകൾ ബിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും അവതരിപ്പിച്ചു.
മലബാർ ദേവസ്വം ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതോ നാമനിർദേശം ചെയ്യപ്പെടുന്നതോ ആയ അംഗത്തിന് രണ്ട് വർഷം കഴിഞ്ഞാലും യോഗ്യതയുണ്ടെങ്കിൽ വീണ്ടും നാമനിർദേശം ചെയ്യുന്നതിനുള്ളതാണ് മദ്രാസ് ഹിന്ദുമത എൻഡോവ്‌മെന്റുകൾ ബിൽ. രണ്ട് ബില്ലുകളും സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
2019ലെ പൊലീസ് ആക്ട് പ്രകാരം ശിക്ഷാനടപടിക്ക് വധേയനാകുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റത്തിന് തടസ്സമില്ല. ഗുരുതരമായ ശിക്ഷയ്ക്ക് വിധേയനായ ഉദ്യോഗസ്ഥൻ പോലും സ്ഥാനക്കയറ്റത്തിനുള്ള സെലക്ട് ലിസ്റ്റിൽ പെടുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് പൊലീസ് ആക്ട് ഭേദഗതി ബിൽ.