സ്വാമിമാർ കളരി സന്ദർശിച്ചു
കായംകുളം: ശ്രീനാരായണ ഗുരുദേവൻ ഗുരുമുഖത്ത് നിന്നു വിദ്യ അഭ്യസിച്ച കായംകുളം പുതുപ്പള്ളിയിലെ ചേവണ്ണൂർ കളരി ശിവഗിരി മഠം ഏറ്റെടുക്കും. സ്ഥലം സന്ദർശിച്ച സ്വാമിമാർ വില സംബന്ധിച്ചും ധാരണയിലെത്തി. അധികം താമസിയാതെ കൈമാറ്റം നടക്കും. ഏതു നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലായ കളരിയും അനുബന്ധ വസ്തുക്കളും സംബന്ധിച്ച് കഴിഞ്ഞ നവംബർ 4 ന് 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് മഠത്തിന്റെ ഇടപെടൽ. ശ്രീനാരായണ ഗുരുദേവൻ കായംകുളം പുതുപ്പള്ളി വാരണപ്പള്ളി വീട്ടിൽ താമസിച്ച് കുമ്മമ്പള്ളി രാമൻപിള്ള ആശാനിൽ നിന്നു വിദ്യ അഭ്യസിച്ചത് ചേവണ്ണൂർ തറവാടിനോടനുബന്ധിച്ചുള്ള ഒറ്റമുറിയും വരാന്തയുമുള്ള ഈ കളരിയിലാണ്. പുതുപ്പള്ളി എസ്.ആർ.വി.എൽ.പി സ്കൂളിലെ റിട്ട ഹെഡ്മിസ്ട്രസ് ചെല്ലമ്മയുടെ (96) ഇളയമകൾ ചേപ്പാട് കാഞ്ഞൂരിൽ താമസിക്കുന്ന ഇന്ദിരാദേവിയുടെ ഉടമസ്ഥതയിലാണ് കളരിയും തറവാടും ഉൾപ്പെടുന്ന 1.77 ഏക്കർ ഭൂമി. ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് മത്രമേ ഇത് കൈമാറൂ എന്ന വാശിയിലായിരുന്നു ഈ നായർ കുടുംബം. മറ്റ് പലരും ഭൂമി ലാക്കാക്കി എത്തിയെങ്കിലും ഗുരുദേവന്റെ പവിത്രഭൂമി വരും തലമുറയ്ക്കായി സംരക്ഷിക്കുന്ന കൈകളിൽ എത്തിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഇവർ. കളരിയുടെ തെക്കുവശത്താണ് ടീച്ചറുടെ താമസം. കൊല്ലവർഷം 1053 ലാണ് തന്റെ 21-ാമത്തെ വയസിൽ ഗുരുദേവൻ വിദ്യ അഭ്യസിക്കാനായി വാരണപ്പള്ളിയിൽ എത്തുന്നത്. കീഴ്ജാതിക്കാർക്ക് വിദ്യാഭ്യാസവും അതിനായി താമസ സൗകര്യവും നൽകുന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്ത ധീരനായിരുന്നു അന്നത്തെ തറവാട്ട് കാരണവർ കറുത്ത കൊച്ചുകൃഷ്ണപ്പണിക്കർ. ദൂരെ ദേശങ്ങളിൽ നിന്നെത്തിയ വിദ്യാർത്ഥികൾ ഇവിടെ താമസിച്ച് അൽപം അകലെയുള്ള ചേവണ്ണൂർ കളരിയിലെത്തി കുമ്മമ്പള്ളി രാമൻപിള്ള ആശാനിൽ നിന്നു സംസ്കൃതം അഭ്യസിച്ചിരുന്നു. അമ്മാവൻ കൃഷ്ണൻ വൈദ്യരുടെയും അപ്പാശാസ്ത്രികളുടെയും അടുത്ത് വിദ്യ അഭ്യസിച്ചശേഷം വാരണപ്പള്ളിയിൽ എത്തിയ ഗുരുദേവൻ നാല് വർഷമാണ് ഇവിടെ താമസിച്ചത്. നിത്യവും മറ്റ് വിദ്യാർത്ഥികൾക്കൊപ്പം കളരിയിൽ പോയി തർക്കവും വ്യാകരണവും കാവ്യ നാടകങ്ങളും അലങ്കാരങ്ങളും മേഘസന്ദേശവും അഭ്യസിച്ചു. പെരുന്നെല്ലി കൃഷ്ണൻ, വെളുത്തേരി, മൂലൂർ, പടിക്കാത്തറയിലെ കാരണവർ തുടങ്ങിയവരായിരുന്നു സഹപാഠികൾ. അവർണ്ണർക്ക് വിദ്യ പകർന്നു നൽകുന്നത് വെല്ലുവിളിയായി ഏറ്റെടുത്ത ആചാര്യനായിരുന്നു രാമൻപിള്ള ആശാൻ. അറിവ് നേടുന്ന അവർണ്ണന്റെ ചെവിയിൽ ജാതിക്കോമരങ്ങൾ ഇയ്യം ഉരുക്കി ഒഴിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. സംരക്ഷണം ഒന്നുമില്ലാതെ ജീർണ്ണിച്ച് ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ് ഇപ്പോൾ കളരി. ഓടുകൾ തകർന്ന്, കഴുക്കോലുകളും മച്ചും പൂർണ്ണമായും ചിതലെടുത്തു കഴിഞ്ഞു. കുമ്മായം തേച്ചുമിനുക്കിയ ഭിത്തി വീണ്ടുകീറി. മഹാഗുരുവിന്റെ മഹത്തായ ഈ വിദ്യാലയം ഇനി വരും തലമുറയ്ക്കും വഴികാട്ടിയാകും. |