 കവർന്നത് 15 പവനും 10,000 രൂപയും

ആലപ്പുഴ: ഹണി ട്രാപ്പിൽ വീഴ്ത്തി എറണാകുളം സ്വദേശിയായ വിദേശ വ്യവസായിയെ ഹോം സ്റ്റേയിൽ പൂട്ടിയിട്ട് 15 പവനും 10,000 രൂപയും കവർന്ന അഞ്ചംഗ സംഘത്തിലെ മൂന്നുപേർ പിടിയിൽ. കൊല്ലം വാടി സ്വദേശി സിബിയോൺ (30), ആലപ്പുഴ വഴിച്ചേരി സ്വദേശികളായ ജിജു (21), തോമസ് (34) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.

പൊലീസ് പറയുന്നത്: വിദേശത്ത് വ്യവസായങ്ങളുള്ള എറണാകുളം സ്വദേശി അബ്ദുൾവാഹിദ് (അനിൽ) ആണ് പരാതി നൽകിയത്. സിബിയോണിന്റെ ഭാര്യയെ ഉപയോഗിച്ച് അബ്ദുൾ വാഹിദിനെ ഫോണിൽ വിളിച്ച്, കുട്ടികളുടെ പഠനത്തിന് സഹായം അഭ്യർത്ഥിച്ചു. പണവുമായി ആലപ്പുഴ വഴിച്ചേരിയിലെത്തിയ ഇയാളെ യുവതിയുടെ വീട് കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞ് ജിജു ബൈക്കിൽ കയറ്റി ശവക്കോട്ടപ്പാലത്തിനു സമീപം എത്തിച്ചു. ഇവടെ കാത്തുനിന്ന മറ്റു പ്രതികൾ ചേർന്ന് കാറിൽ കൊമ്മാടിയിലെ ഹോംസ്റ്റേയിലേക്കു കൊണ്ടുപോയി. തുടർന്ന് അബ്ദുൾ വാഹിദിന്റെ കൈവശമുണ്ടായിരുന്ന 15 പവനും എ.ടി.എമ്മിൽ നിന്ന് 10,000 രൂപയും പ്രതികൾ തട്ടിയെടുത്തു. 50 ലക്ഷം രൂപ തന്നാൽ മാത്രമേ മോചിപ്പിക്കുകയുള്ളു എന്നും പറഞ്ഞു.

രാത്രിയോടെ കാറിൽ കൊല്ലത്തേക്ക് സിബിയോണിന്റെ നേതൃത്വത്തിൽ കൊണ്ടുപോകുന്നതിനിടെ നീണ്ടകരയിൽ എത്തിയപ്പോൾ സംഘം കാർ നിറുത്തി അടുത്തുള്ള കടയിലേക്ക് പോയി. ഈ സമയം അബ്ദുൾവാഹിദ് ഓടി രക്ഷപ്പെട്ടു. പിന്നീട് ബസിൽ നാട്ടിലെത്തി. ഞായറാഴ്ച ആലപ്പുഴയിൽ എത്തിയ അബ്ദുൾവാഹിദ് നോർത്ത് പൊലീസിൽ പരാതി നൽകി. സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. രണ്ടുപേർ ഒളിവിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.