വള്ളികുന്നം: വള്ളികുന്നം കടുവുങ്കൽ തിരുവാതിരയിൽ സന്ധ്യയുടെ ആക്ടിവ സ്കൂട്ടർ വീടിന്റെ പോർച്ചിലിട്ട് കത്തിച്ചു. കഴിഞ്ഞ ദിവസം രാത്രി 2.30 ഓടെയാണ് സംഭവം.
സ്കൂട്ടറിന് സമീപം സൂക്ഷിച്ചിരുന്ന സൈക്കിൾ, കസേര, മേൽക്കൂര, ടാർപോളിൻ എന്നിവയും പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്. കാർ ഉണ്ടായിരുന്നെങ്കിലും സർവ്വീസ് സെന്ററിൽ കൊടുത്തിരിക്കുകയായിരുന്നു. സന്ധ്യയും രണ്ട് മക്കളും രോഗിയായ മാതാവുമാണ് ഇവിടെ താമസം. ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ ഇവർ ബഹളം വച്ചതിനെ തുടർന്ന് സമീപവാസികൾ ചേർന്നാണ് തീ അണച്ചത്. വീടിന്റെ മതിൽ ചാടിക്കടന്നെത്തിയവർ ലൈറ്റുകൾ ഊരി മാറ്റിയ ശേഷം പെട്രോൾ ഒഴിച്ചാണ് കത്തിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പെട്രോൾ കൊണ്ടുവന്നെന്ന് സംശയിക്കുന്ന കുപ്പിയുടെ അടപ്പും, ലൈറ്ററും സമീപത്തു നിന്നു പൊലീസ് കണ്ടെടുത്തു. ആലപ്പുഴയിൽ നിന്നു ഡോഗ് സ്വക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ് നായ മണം പിടിച്ച് വീടിന് 200 മീറ്ററോളം ദൂരെ പോയി നിന്നു. സന്ധ്യയുടെ ഭർത്താവ് കരുണാകരൻ പിള്ള വിദേശത്താണ്. അന്വേഷണം ഊർജ്ജിതമാക്കിയെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും വളളികുന്നം പൊലിസ് പറഞ്ഞു.