ന്യൂഡൽഹി: ഭരണഘടനയനുസരിച്ച് പാർലമെന്റ് പാസാക്കിയ യു.എ.പി.എ നിയമത്തെ കരിനിയമമെന്ന് പരിഹസിക്കുന്ന ജനാധിപത്യവിരുദ്ധരാണോ കേരളം ഭരിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു. യു.എ.പി.എ ചുമത്തിയതിന്റെ പേരിൽ കേന്ദ്ര സർക്കാരിനെ ആക്രമിക്കുന്ന പിണറായിക്ക് ഇപ്പോൾ സ്വന്തം മുന്നണിക്കു മുന്നിൽപ്പോലും ഉത്തരം മുട്ടിയിരിക്കുകയാണെന്നും വി. മുരളീധരൻ പറഞ്ഞു.
രാജ്യതാത്പര്യത്തിനെതിരെ പ്രവർത്തിക്കുന്നവർ കമ്മ്യൂണിസ്റ്റ് പാർട്ടിയിലാണുള്ളതെന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് പന്തീരങ്കാവിലെ സി.പി.എം പ്രവർത്തകരുടെ അറസ്റ്റ്. യു.എ.പി.എ ചുമത്താൻ തെളിവുള്ളതു കൊണ്ടാണ് സി.പി.എമ്മുകാരായ പ്രതികൾക്കെതിരെ കുറ്റം ചുമത്തിയതെന്ന് ഐ.ജി പറഞ്ഞത് അവിശ്വസിക്കാൻ തത്കാലം നിർവാഹമില്ല. പക്ഷേ, സത്യം തിരിച്ചറിയാനും അംഗീകരിക്കാനും പിണറായിയും ഇടത് ബുദ്ധിരാക്ഷസന്മാരും തയ്യാറാകുമെന്ന വിശ്വാസമില്ല.
കുറ്റപത്രം സമർപ്പിക്കും മുമ്പ് പ്രോസിക്യൂഷൻ അനുമതി നൽകാതിരിക്കുകയെന്ന കുബുദ്ധിയാണ് ഇപ്പോൾ ആലോചനയിലെന്ന് കേൾക്കുന്നു. ഇടതു സർക്കാരിന്റെ നയത്തിനനുസരിച്ച് പൊലീസിനെ ചങ്ങലയിലാക്കി ഈ കേസ് തേച്ചുമായ്ക്കുകയുമാകാം. ഏതായാലും, വേട്ടയ്ക്കിറങ്ങിയ പിണറായി വിജയന്, മാവോയിസ്റ്റുകൾക്ക് ഒത്താശ ചെയ്യുന്നത് സ്വന്തം പാർട്ടിക്കാർ തന്നെയെന്ന തിരിച്ചറിവുണ്ടായാൽ നല്ലതാണെന്നും വി.മുരളീധരൻ വിമർശിച്ചു.