junk-food
photo

ന്യൂഡൽഹി: സ്‌കൂൾ പരിസരങ്ങളിലും കാന്റീനുകളിലും ജങ്ക് ഫുഡ് വില്പന കേന്ദ്ര സർക്കാർ നിരോധിച്ചു. കാമ്പസുകളുടെ 50 മീറ്റർ പരിധിക്കുള്ളിലാണ് നിരോധനം. പോഷകങ്ങൾ വളരെ കുറവും കലോറി വളരെ കൂടുതലുമുള്ള ഭക്ഷണപദാർത്ഥങ്ങളാണ് ജങ്ക് ഫുഡ്.

സ്‌കൂൾ കാന്റീനുകളിലും മെസുകളിലും ഹോസ്റ്റലുകളിലുമടക്കം വിദ്യാർത്ഥികൾക്ക് നൽകേണ്ട ഭക്ഷണത്തിന്റെ പുതിയ മെനു ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിട്ടി (എഫ്.എസ്.എസ്.ഐ) പുറത്തിറക്കി. ഡേ കെയറുകൾക്കടക്കം ഇത് ബാധകമാണ്. പോഷകഗുണം കുറഞ്ഞ ഭക്ഷണസാധനങ്ങൾ സാമ്പിളായി നൽകുന്നതും വിലക്കിയിട്ടുണ്ട്. ഡിസംബർ മുതൽ രണ്ട് ഉത്തരവുകളും പ്രാബല്യത്തിൽ വരും. ബർഗറും പിസയും അടക്കമുള്ള ജങ്ക് ഫുഡുകൾ സ്‌കൂൾ വിദ്യാർത്ഥികളിൽ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം.

2016ൽ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെൻ് സംഘടിപ്പിച്ച ഓൺലൈൻ സർവേ പ്രകാരം രാജ്യത്ത് 93 ശതമാനം കുട്ടികളും ജങ്ക് ഫുഡിന്റെ പിടിയിലാണ്. കൂടുതൽ കുട്ടികളും കാന്റീനിൽ നിന്നോ സ്‌കൂൾ പരിസരത്തെ കടകളിൽ നിന്നോ ആണ് കഴിക്കുന്നത്. 68 ശതമാനം കുട്ടികളും ആഴ്ചയിൽ ഒരിക്കലെങ്കിലും ടിന്നിലടച്ച പാനീയങ്ങൾ ഉപയോഗിക്കുന്നു. ഇതിൽ 53 ശതമാനം പേർ ദിവസവും ഉപയോഗിക്കുന്നു. 9നും 17നും ഇടയിൽ പ്രായമുള്ള 13,200 കുട്ടികളിലാണ് സർവേ നടത്തിയത്.

പുതിയ മെനു

മുട്ട, കൊഴുപ്പ് നീക്കിയ പാൽ, ചിക്കൻ, മത്സ്യം, പനീർ, ചീസ്, വെണ്ണ അടക്കമുള്ള പാൽ ഉത്പന്നങ്ങൾ, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ


വിലക്കപ്പെട്ട

ജങ്ക് ഫുഡ്

ഫ്രഞ്ച് ഫ്രൈസ്, എണ്ണയിൽ പൊരിച്ച ചിപ്‌സ്, സമൂസ, ഗുലാബ് ജാമുൻ, ടിന്നിലുള്ള ശീതളപാനീയങ്ങൾ, റെഡി ടു ഈറ്റ് ഫുഡ്, നൂഡിൽസ്, പിസ, ബർഗർ, അമിതമായ മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണ സാധനങ്ങൾ.

മറ്റ് നിയന്ത്രണങ്ങൾ

 ജങ്ക് ഫുഡിന്റെ വില്പന പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളോ ബാനറുകളോ ലോഗോകളോ സ്‌കൂൾ കാന്റീനുകളിലോ സ്‌കൂൾ കമ്പ്യൂട്ടറുകളിലോ പ്രചരിപ്പിക്കരുത്

 കായികമേളകളിലും ജങ്ക് ഫുഡുകൾ വിൽക്കാനോ പരസ്യം ചെയ്യാനോ സാമ്പിളുകൾ നൽകാനോ പാടില്ല.

 സ്‌കൂൾ പരിപാടികൾക്ക് ഭക്ഷ്യ വസ്തുക്കളുടെ വില്പനക്കാരിൽ നിന്ന് സ്‌പോൺസർഷിപ്പ് ഏറ്റെടുക്കരുത്.