ayodhya

ന്യൂഡൽഹി: അയോദ്ധ്യ കേസിൽ സുപ്രീംകോടതി വിധി വരാനിരിക്കെ പ്രകോപനം ഒഴിവാക്കാനും സമാധാനം പാലിക്കാനും ആവശ്യമായ നടപടികളെക്കുറിച്ച് കേന്ദ്ര സർക്കാർ വിളിച്ച യോഗം ചർച്ച ചെയ്‌തു.

ബി.ജെ.പി, ആർ. എസ്.എസ്, വിവിധ മുസ്ളീം സംഘടനകളുടെ പ്രതിനിധികൾ, മതപുരോഹിതർ തുടങ്ങിയവർ പങ്കെടുത്തു. സമുദായങ്ങൾ തമ്മിലുള്ള സൗഹാർദ്ദം നിലനിറുത്താൻ ആവശ്യമായ സഹകരണം എല്ലാവരും ഉറപ്പു നൽകി. സാമൂഹ്യ വിരുദ്ധരുടെ പ്രകോപനങ്ങളിൽ വീഴാതെ ജനങ്ങൾ മതസൗഹാർദ്ദം കാക്കണമെന്ന് യോഗം ആഹ്വാനം ചെയ്‌തു.

വികാരപരവും പ്രകോപനപരവുമായ പ്രസ്‌താവനകൾ നടത്തരുതെന്ന് ബി.ജെ.പിയും ആർ.എസ്.എസും പ്രവർത്തകർക്കും നേതാക്കൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സമൂഹ മാദ്ധ്യമങ്ങളിലൂടെ നടത്തുന്ന പ്രസ്‌താവനകൾക്കും പ്രചാരണങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ ബി.ജെ.പി സോഷ്യൽ മീഡിയാ മേധാവി അമിത് മാളവ്യ നിർദ്ദേശം നൽകി.