panjarimelam
വൈക്കത്തഷ്ടമിയുത്സവത്തോടനുബന്ധിച്ച് ഏഴാം ദിനത്തിൽ ശ്രീബലിക്ക് പദ്മശ്രീ ജയറാമും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം

വൈക്കം: വൈക്കത്തപ്പന് മുന്നിൽ മേളപ്പെരുക്കം തീർത്ത് നടൻ ജയറാം. പ്രഭാത ശ്രീബലിയുടെ മൂന്നാമത്തെ പ്രദക്ഷിണം നാലമ്പലത്തിന്റെ വടക്കുഭാഗത്തായി നിലയുറപ്പിച്ചതോടെയാണ് ജയറാമും സംഘവും പഞ്ചാരിമേളത്തിന് തുടക്കമിട്ടത്. പതികാലത്തിൽ തുടങ്ങിയ മേളം അഞ്ചാം കാലത്തിൽ അവസാനിച്ചതോടെ ചെമ്പട തുടങ്ങി. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന പഞ്ചാരിമേളം കൊടിമരച്ചുവട്ടിൽ സമാപിച്ചു. ചോറ്റാനിക്കര സത്യൻ മാരാർ അനിക്കാട് ഗോപകുമാർ, അനിക്കാട് കൃഷ്ണകുമാർ, ഉദയനാപുരം കൃഷ്ണൻകുട്ടിക്കുറുപ്പ് , ചോറ്റാനിക്കര സുനിൽ, ജയൻ വാര്യർ, കൊടകര ബാബു, മച്ചാട്ട് ഹരി, തിരുവൈരാണിക്കുളം രഞ്ചു തുടങ്ങിയ നൂറ്റിപ്പതിനൊന്ന് കലാകാരൻമാർ പഞ്ചാരിമേളത്തിൽ പങ്കെടുത്തു. കഴിഞ്ഞ അഷ്ടമിയുടെ ഏഴാം ഉത്സവനാളിലും ജയറാം വൈക്കം ക്ഷേത്രത്തിൽ പഞ്ചാരിമേളം നടത്തിയിരുന്നു.