മൂവാറ്റുപുഴ : ഒപ്പനയുടെ സ്വന്തമാണ് സവിത. ഏതു കലോത്സവത്തിലും സവിത ടീച്ചർ ഒരുക്കിയ ഒരു ഒപ്പന ടീമെങ്കിലും മത്സരത്തിന് ഉണ്ടാകും. ഒപ്പം സ്റ്റേജിനു മുന്നിൽ കാണികളുടെഒപ്പം ഒപ്പന മത്സരം തീരും വരെ ടീച്ചറുണ്ടാകും. 16 വർഷങ്ങളുടെ ഒപ്പനക്കഥകൾ പറയാനുണ്ട് സവിതയ്ക്ക്. രണ്ടായിരത്തിലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സവിതയുമടങ്ങുന്ന ഒപ്പന ടീമിനായിരുന്നു ഒന്നാം സ്ഥാനം. ഉമ്മയുടെ ആങ്ങളയും ഗുരുവുമായ നസീറിന്റെ ശിക്ഷണത്തിൽ ഒപ്പന പഠിച്ച സവിത പതിനെട്ടാം വയസ് മുതൽ ഒപ്പന പഠിപ്പിക്കുവാനും തുടങ്ങി. വിവിധ ജില്ലകളിലെ പല സ്കൂളുകളിലും ഒപ്പന പഠിപ്പിക്കുന്നുണ്ട്. കൊടുങ്ങല്ലൂർ സ്വദേശിയായ സവിതയുടെ ശിഷ്യകളുടെ എണ്ണം അഞ്ഞൂലധികം വരും. ഇപ്രാവശ്യത്തെ ഒപ്പനകളിൽ വളരെ കുറച്ചു ടീമുകൾ മാത്രമേ മികച്ച നിലവാരം പുലർത്തിയിട്ടുള്ളൂ എന്നാണ് സവിതയുടെ അഭിപ്രായം. ചുവടുകൾ തെറ്റിക്കാതെനന്നായി ചിരിച്ചു ഉഷാറോടെ കളിച്ചാൽ മാത്രം പോരാ പാട്ടിലും പ്രത്യേക ശ്രദ്ധ വേണം. സവിത തിരുവാതിരയും പഠിപ്പിക്കുന്നുണ്ട്. കലയുമായി ബന്ധപ്പെട്ട വസ്ത്രങ്ങളും സാധനസമഗ്രഹികളും വാടകയ്ക്ക് കൊടുക്കുന്ന ബിസിനസാണ് ഭർത്താവ് നൂറുദ്ദീന്. ആയിഷയും ആഷ്മിനുമാണ് മക്കൾ.