വാഴക്കുളം: പ്ലാസ്റ്ററിട്ട കൈയ്യിൽ കോലും മുറുകെ പിടിച്ചു റുമൈസ് വേദിയിലേക്ക് കയറുമ്പോൾ കാണികളുടെ മുഖത്തു സഹതാപമായിരുന്നു .എങ്ങിനെ കളിക്കാൻ പറ്റും ? വേദനയുണ്ടാകില്ലേ എന്ന കാണികളുടെ സംശയത്തിന് അധികം ആയുസുണ്ടായിരുന്നില്ല. പരിക്ക് വകവയ്ക്കാതെ റുമൈസും കൂട്ടുകാരും പാടി കളിച്ചത് ഒന്നാം സ്ഥാനം നേടാൻ തന്നെ. പാലക്കാട് മൗണ്ട് സീന പബ്ലിക് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് മുഹമ്മദ് റുമൈസ്. നവംബർ 8ന് നടന്ന പാലക്കാട് സഹോദയ കായികമേളയിൽ ഫുട്ബോൾ മത്സരത്തിലെ ഫൗളിലാണ് പരിക്കേറ്റത്. പെനാൽറ്റി കിക്കിൽ റുമൈസ് തന്നെ ഗോൾ നേടി 1:0ന് എതിർടീമിനെ
തോൽപിച്ചു.
സംസ്ഥാന കലോത്സവത്തിന് ആദ്യമായാണ് അവസരം ലഭിക്കുന്നത്. വേദനയുണ്ടെങ്കിലും അതെല്ലാം സഹിച്ചു വേദിയിൽ കൂട്ടുകാർക്കൊപ്പം വേഗത്തിലുള്ള ചുവടുകൾ വച്ചു റുമൈസ്. സനൂബ് റഹ്മാൻ,മുഹമ്മദ് ബിലാൽ,ഹൻസിൽ കെ എച്ച്, മുഹമ്മദ് കൈഫ്,മുഹമ്മദ് സിനാൻ, മുഹമ്മദ് അൻസാരി, അൻഫാസ് എസ് ,അമീർ മുഹമ്മദ് അലി , മൻസൂർ സി എം, മുഹമ്മദ് അനാൻ , മുഹമ്മദ് മിഥിലാജ്, അൻസിം ഷമീർ, മുഹമ്മദ് ഹാഷിർ എന്നിവർ റുമൈസിനൊപ്പം കോൽക്കളിക്ക് ചുവട് വച്ചു.