കൊച്ചി: നഗരത്തിലെ വിവിധ ലോഡ്ജുകളിൽ മുറിയെടുത്ത് താമസിച്ച് രാത്രിയിൽ കറങ്ങി നടന്ന് ഹോസ്റ്റലുകളിലും ദീർഘ ദൂര ട്രെയിനുകളിലും മൊബൈൽ മോഷണം പതിവാക്കിയ വെസ്റ്റ് ബംഗാൾ സ്വദേശികളായ ഫരീദ് ആലം (25), സയ്യദ് (19), മുഹമ്മദ്‌ ഗുൽജാർ (18) എന്നിവരെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്‌തു. ഹോസ്റ്റലുകളിലും മറ്റും മൊബൈൽ മോഷണം വർദ്ധിച്ചതോടെ എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ ലാൽജിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തി​യ പരിശാേധനയ്‌ക്കിടയിലാണ് ഇവർ പിടിയിലായത്. നോർത്ത് പാലത്തിനടിയിൽ വച്ച് സംശയകരമായി നാലു മൊബൈൽ ഫോണുകളുമായി സയ്യദ്, ഗുൽജാർ എന്നിവരാണ് ആദ്യം പിടിയിലായത് .തുടർന്ന് ഇവർ താമസിച്ചിരുന്ന റെയിൽവേ സ്റ്റേഷനടുത്തുള്ള ലോഡ്ജിൽ പരിശോധന നടത്തിയപ്പോൾ ഫരീദ് കൂടി പിടിയിലായി.ഇവരുടെ ബാഗിൽ നിന്നും ഇരുപതോളം വിലകൂടിയ മൊബൈൽ ഫോണുകൾ കണ്ടെടുത്തു, ഇതിൽ മൂന്നു ഫോണുകൾ കഴിഞ്ഞ ദിവസം ഇടപ്പള്ളിയിലെ ഹോട്ടൽ ജീവനക്കാർ താമസിക്കുന്ന മുറിയിൽ നിന്നും മോഷ്ടി​ച്ചതാണ്.ബാക്കിയുള്ള ഫോണുകളുടെ ഉടമകളെ കണ്ടെത്തുന്ന മുറയ്ക്ക് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. നോർത്ത് സി.ഐ. കണ്ണൻ, എസ്.ഐ. അനസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.