കൊച്ചി : തിരുവനന്തപുരത്ത് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപത്തു സ്വകാര്യ ട്രസ്റ്റിനു കീഴിലുള്ള ഗോശാലയ്ക്കെതിരെ നിയമപ്രകാരം നടപടിയെടുക്കാൻ ഹൈക്കോടതി നഗരസഭാ സെക്രട്ടറിയോടു നിർദ്ദേശിച്ചു. ശ്രീപദ്മനാഭസ്വാമി ഗോശാല ട്രസ്റ്റ് എന്ന പേരിൽ പദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്ന ഗോശാലയ്ക്കെതിരെ ക്ഷേത്രം ട്രസ്റ്റ് നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ വിധി.

മതിയായ അനുമതിയില്ലാതെയാണ് ഗോശാല പ്രവർത്തിക്കുന്നതെന്നും അഞ്ച് സെന്റിൽ കിടാവുകൾ ഉൾപ്പെടെ 38 പശുക്കൾ ഉണ്ടെന്നും ഹർജിയിൽ പറഞ്ഞിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ പശുക്കളെ സംരക്ഷിക്കുന്നത്. ഇതു സമീപവാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ടാർപോളിൻ വലിച്ചുകെട്ടിയ ഷെഡിലാണ് പശുക്കളെ കെട്ടിയിരിക്കുന്നത്. നിയമപരമായ അനുമതിയോ ക്ഷേത്രം ട്രസ്റ്റിന്റെ അംഗീകാരമോ ഇല്ലാതെയാണ് ഗോശാലയുടെ പ്രവർത്തനമെന്നും ഹർജിയിൽ പറഞ്ഞിരുന്നു. സ്വകാര്യ ട്രസ്റ്റിന്റെ ഗോശാല ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതാണെന്നും ഹെൽത്ത് ഇൻസ്പെക്ടർമാർ പരിശോധന നടത്തിയതാണെന്നും തിരുവനന്തപുരം നഗരസഭ സത്യവാങ്മൂലവും നൽകി. ഇക്കാര്യം വിശദീകരിക്കാൻ എതിർ കക്ഷികളായ സ്വകാര്യ ട്രസ്റ്റിന് നോട്ടീസ് നൽകിയെങ്കിലും കൈപ്പറ്റിയില്ല. ഹർജിയിലെ ആരോപണങ്ങളിൽ മറുപടിയില്ലെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്ന് വിലയിരുത്തി ഗോശാലയ്ക്കെതിരെ നടപടിയെടുക്കാനാണ് നഗരസഭയോടു നിർദ്ദേശിച്ചിട്ടുള്ളത്. ഗോശാലയുടെ നടത്തിപ്പുകാർക്ക് പറയാനുള്ളതുകേട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ നടപടിയെടുക്കണം.