നെടുമ്പാശേരി:കുന്നുകരയിൽ പ്രളയാനന്തരം ഒച്ച് ശല്യം രൂക്ഷമായി. തീൻമേശകളിലും വീടിന്റെ ഭിത്തികളിലുമെല്ലാം ആഫ്രിക്കൻ ഒച്ചുകൾ ഇഴഞ്ഞുനടക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു.

വടക്കെ അടുവാശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ ആഫ്രിക്കൻ ഒച്ചുകൾ ദിനംപ്രതി വർദ്ധിക്കുകയാണ്. വീടുകളുടെ ചുമരുകളിലും മതിലുകളിലും കാടുപിടിച്ച് കിടക്കുന്ന വഴിയോരങ്ങളിലും എല്ലാം ഇവയെ ധാരാളം കാണാം. അടുക്കളയിലെ പാത്രങ്ങളിൽ വരെ ഒച്ച് കയറികൂടുന്നുണ്ട്. അങ്കമാലി മാഞ്ഞാലി തോട്ടിലെ നീരൊഴുക്ക് തടസപ്പെടുത്തിയിരിക്കുന്ന ആഫ്രിക്കൽ പായലിനേക്കാൾ ദൂരവ്യാപകമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയാണ് ആഫ്രിക്കൻ ഒച്ചുകൾ. ആവശ്യമായ നടപടികൾ ഗ്രാമപഞ്ചായത്ത് ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് അടുവാശേരി ഗ്രാമീണ വായനശാല ആവശ്യപ്പെട്ടു.

യോഗത്തിൽ പ്രസിഡന്റ് വി.എസ്. സുധീശൻ, സെക്രട്ടറി രാജേഷ് വി. ചന്ദ്രൻ , ട്രഷറർ എ.വി. പ്രദീപ്, വി.കെ. പുഷ്പാംഗദൻ, മുരുകദാസ്, ടി.ജി. വിപിൻ, കെ.കെ. ജയൻ, തങ്കച്ചൻ വിതയത്തിൽ, ഷാബു തുടങ്ങിയവർ സംസാരിച്ചു.