sc
SC

കൊച്ചി : പ്രായാധിക്യവും രോഗാവസ്ഥയും മൂലം കിടപ്പിലായവരുടെ സർവീസ് പെൻഷൻ തുക റിസർവ് ബാങ്കിന്റെ മാർഗ നിർദ്ദേശങ്ങൾ പാലിച്ച് ബാങ്കുകൾ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

ആളുകളെ തിരിച്ചറിയാനാവാത്ത വിധം കിടപ്പിലാണെങ്കിൽ ബാങ്ക് ഉദ്യോഗസ്ഥനുൾപ്പെടെ രണ്ട് സ്വതന്ത്ര സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ വിരലടയാളം രേഖപ്പെടുത്തി പെൻഷൻ തുക നൽകാമെന്ന് റിസർവ് ബാങ്കിന്റെ മാർഗനിർദ്ദേശമുണ്ട്.

കിടപ്പിലായ അമ്മയുടെ പെൻഷൻ തുക ബാങ്ക് അധികൃതർ നൽകുന്നില്ലെന്നാരോപിച്ച് ചേരാനെല്ലൂർ സ്വദേശി വി. ജയകുമാർ നൽകിയ ഹർജിയിലാണ് വിധി. ഹർജിക്കാരന്റെ അമ്മ കേന്ദ്ര സർക്കാർ ജീവനക്കാരിയായിരുന്നു. റിട്ടയർമെന്റിനു ശേഷം മകന്റെയൊപ്പം താമസിക്കാനാണ് ബംഗളൂരുവിൽ നിന്ന് കൊച്ചിയിൽ എത്തിയത്. അമ്മ കിടപ്പിലായതോടെ പെൻഷൻ വീട്ടിലെത്തിച്ചു തരണമെന്ന് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഇടപ്പള്ളി ബ്രാഞ്ചിന് ഹർജിക്കാരൻ അപേക്ഷ നൽകി. ബാങ്ക് മാനേജർ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോൾ അമ്മ മകനെപ്പോലും തിരിച്ചറിയാനാവാത്ത നിലയിലാണെന്ന് വ്യക്തമായെന്നും ഇക്കാരണത്താലാണ് പെൻഷൻ തുക നൽകാതിരുന്നതെന്നും ബാങ്ക് അധികൃതർ വാദിച്ചു.

തുടർന്നാണ് ഇത്തരം സാഹചര്യങ്ങളിൽ റിസർവ് ബാങ്ക് വ്യവസ്ഥകൾ പാലിച്ച് തുക നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.