മൂവാറ്റുപുഴ: ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട് മുങ്ങിയ തൃശൂർ സ്വദേശിനി വീട്ടമ്മയെയും കോതമംഗലം കറുകടം സ്വദേശി യുവാവിനെയും പത്ത് മാസത്തിന് ശേഷം ആലുവ ക്രൈംബ്രാഞ്ച് തിരുവനന്തപുരത്ത് കണ്ടെത്തി. വീട്ടമ്മ ഇപ്പോൾ പൂർണഗർഭിണിയാണ്.
പത്തും മൂന്നും വയസുള്ള രണ്ട് കുട്ടികളുടെ പിതാവാണ് ഡ്രൈവറായി ജോലി ചെയ്തിരുന്ന 39കാരൻ. മുപ്പതുകാരിയായ വീട്ടമ്മയ്ക്ക് മക്കളില്ല.
കോടതിയിൽ ഹാജരാക്കിയ യുവാവിനെ സ്വന്തം ഇഷ്ടപ്രകാരം വിട്ടു. ഗർഭിണിയായ കാമുകിയും കോടതിയിലെത്തിയിരുന്നു. ഇരുവരും തിരുവനന്തപുരത്തേക്ക് ഇന്നലെ തന്നെ മടങ്ങി. നേമത്ത് വാടകവീട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്നു ഇവർ. യുവാവ് അവിടെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. മൊബൈൽ ഫോണോ സമൂഹമാദ്ധ്യമങ്ങളോ ഉപയോഗിക്കാതിരുന്നതിനാൽ പൊലീസ് ഇവരെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടി.
കഴിഞ്ഞ നവംബറിൽ ഇരുവരും ഒളിച്ചോട്ടം നടത്തിയതാണ്. അന്ന് മൊബൈൽഫോൺ പിന്തുടർന്ന് ആഴ്ചകൾക്കുള്ളിൽ ഇരുവരെയും പിടികൂടി. യുവതി ഭർത്താവിനൊപ്പം മടങ്ങുകയും ചെയ്തു. ഒരു മാസം കഴിഞ്ഞാണ് മുൻകരുതലുകളെല്ലാമെടുത്ത് വീണ്ടും മുങ്ങിയത്. ഇതേ തുടർന്ന് യുവതിയുടെ ഭർത്താവ് വിവാഹമോചന ഹർജി നൽകിയിരുന്നു. യുവാവിന്റെ ഭാര്യ ഇന്നലെ മൂവാറ്റുപുഴ കുടുംബകോടതിയിൽ വിവാഹമോചനത്തിന് ഹർജി സമർപ്പിച്ചു. ഇരുകുടുംബങ്ങളും ഇടത്തരക്കാരാണ്. ഭർത്താവിന്റെ കുടുംബക്കാരാണ് യുവതിയെയും മക്കളെയും സംരക്ഷിക്കുന്നത്.
കഴിഞ്ഞ ജനുവരി 14 നാണ് ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ കോതമംഗലം പൊലീസിൽ പരാതി നൽകിയത്. അന്വേഷിച്ചങ്കിലും കണ്ടെത്താൻ കഴിയാത്തതിനാൽ കേസ് ക്രൈം ബ്രാഞ്ചിനു കൈ മാറുകയായിരുന്നു.
ആലുവ ക്രൈംബ്രാഞ്ച് ഡിവെെ.എസ്.പി കെ.എം. ജിജിമോൻ സൈബർ സെൽ ഇൻ ചാർജ് എ.എസ്.ഐ ബിനോയ് എസ്, സി.പി.ഒ ജോജി, നിയാസ് മീരാൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.