തൊടുപുഴ: കുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്ന രക്ഷിതാക്കളുടെ പരാതിയിൽ കരിങ്കുന്നം ഗവ.എൽപി സ്‌കൂൾ പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യുകയും രണ്ട് താൽക്കാലിക അദ്ധ്യാപകരെ പിരിച്ചുവിടുകയും ചെയ്തു. പ്രധാനാദ്ധ്യാപിക പി.എസ്. ഗീതയെ ഇന്നലെ തൊടുപുഴ ഡി ഇഒ എ. അപ്പുണ്ണി സ്‌കൂളിലെത്തി സസ്‌പെൻഡ് ചെയ്തത്. . ഇതൊടൊപ്പം മറ്റൊരു പരാതിയെ തുടർന്ന് ദിവസ വേതനക്കാരായ ജിനിലകുമാർ, കെ.ആർ.അമൃത എന്നിവരെ പിരിച്ചു വിടുകയും ചെയ്തു. ഇതിൽ അമൃത ക്ലാസിലെത്തി കുട്ടികളോട് വിവരം പറഞ്ഞ് മടങ്ങിയതോടെ കുട്ടികൾ കരഞ്ഞുകൊണ്ടു പിന്നാലെയെത്തിയത് നാടകീയ സംഭവങ്ങൾക്കിടയാക്കി. അദ്ധ്യാപികയെ കൂട്ടിക്കൊണ്ടു പോകാനെത്തിയ ഭർത്താവും ഒപ്പമുണ്ടായിരുന്നവരും ഇതു മൊബെലിൽ പകർത്തിയത് രക്ഷിതാക്കൾ തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. വിവരമറിഞ്ഞ് കരിങ്കുന്നംപൊലീസും സ്ഥലത്തെത്തിയിരുന്നു. പ്രധാനാധ്യാപികയ്‌ക്കെതിരെ 17 ഓളം പരാതികൾ ലഭിച്ചിരുന്നെന്നും ഇവയിൽ അന്വേഷണം നടത്തി ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്നും എ.ഇ.ഒ എ.അപ്പുണ്ണി പറഞ്ഞു. ഹിയറിംഗിന് വിളിച്ചിട്ടും എച്ച്. എം ഹാജരായില്ല. താൽക്കാലി അദ്ധ്യാപകർക്കെതിരെയും പരാതികൾ ലഭിച്ചിരുന്നെന്നും സ്‌കൂളിലെത്തി അന്വേഷണം നടത്തി ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പിരിച്ചു വിട്ടതായി എ.ഇ.ഒ അറിയിച്ചതിനെ തുടർന്ന് സ്‌കൂളിൽ നിന്നും പോയ ശേഷം താൽക്കാലിക അധ്യാപിക മടങ്ങിയെത്തി മൊബൈലിൽ ചിത്രികരിക്കുന്നതിനായി കുട്ടികളെ കൊണ്ട് ബോധപൂർവം വൈകാരിക സാഹചര്യം സൃഷ്ടിക്കുകയായിരുന്നെന്നും പി.ടി.എ ഭാരവാഹികൾ പറഞ്ഞു. ജില്ലയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന സർക്കാർ സ്‌കൂളിനെ അപകീർത്തിപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടക്കുന്നതായും പി.ടി.എ ഭാരവാഹികൾ പറഞ്ഞു.