tribal
മറയൂരിലെ ഓപ്പൺ മാർക്കറ്റ് ചില്ലയിൽ ആദിവാസികൾ ഉത്പന്നങ്ങൾ വിൽപ്പന നടത്താൻ എത്തിയപ്പോൾ

മൂന്നാർ: മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലെ ആദിവാസികോളനികളിൽ നിന്ന് കൊണ്ടുവരുന്ന പരമ്പരാഗത കാർഷിക ഉത്പന്നങ്ങളുടെ വിൽക്കാനായി വനംവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ചില്ലയെന്ന ഓപ്പൺ മാർക്കറ്റ് അഞ്ചുവർഷത്തിനിടെ നടത്തിയത് രണ്ടുകോടി രൂപയുടെ വിൽപ്പന. ആദിവാസികൾ ഉത്പാദിപ്പിക്കുന്ന പരമ്പരാഗത ഉത്പന്നങ്ങൾ ഇടനിലക്കാർ കുറഞ്ഞവിലയ്ക്കു തട്ടിയെടുക്കുന്നത് തടയുന്നതിനും ചൂഷണം അവസാനിപ്പിക്കുന്നതിനുമാണ് മറയൂർ സാൻഡൽ ഡിവിഷൻ ഡി.എഫ്.ഒയായിരുന്ന സാബി വർഗീസിന്റെയും റേഞ്ച് ഓഫീസർമാരായ എം.ജി. വിനോദ്കുമാർ, പി.കെ. വിപിൻദാസ് എന്നിവരുടെയും നേതൃത്വത്തിൽ ഓപ്പൺ മാർക്കറ്റ് തുടങ്ങിയത്. പെരിയകുടി വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഓപ്പൺ മാർക്കറ്റിന്റെ പ്രവർത്തനം തുടർന്നു വരുന്നത്. മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിൽ നാല്പതോളം ആദിവാസി കുടികളാണുള്ളത്. ഇവിടെയുള്ള ആദിവാസികൾ ഉത്പ്പാദിപ്പിക്കുന്ന സാധനങ്ങൾ എല്ലാ വ്യാഴാഴ്ചയും ലേലം നടത്തിയാണ് വിൽക്കുന്നത്. വിവിധ കുടികളിൽ നിന്നുള്ള ആദിവാസികൾ തങ്ങൾ ഉത്പാദിപ്പിക്കുന്ന കാന്താരി മുളക്, കൂർക്ക, നാരങ്ങ, മുട്ട, ആട്, കോഴി, വിവിധയിനം പച്ചക്കറികൾ തുടങ്ങിയവയാണ് ലേലത്തിനെത്തിക്കുക.