ഇടുക്കി: ടയർ മാറ്റ വിവാദത്തിനിടെ മന്ത്രി എം.എം. മണി ടയർ കട ഉദ്ഘാടനം ചെയ്തത് നർമത്തിന് ഇടയാക്കി. 34 ടയറുകൾ മാറ്റിയ മന്ത്രിയെന്ന വിമർശനം കേൾക്കുന്നതിനിടെയാണ് എം.എം. മണി നെടുങ്കണ്ടം കല്ലാറിൽ ടയർ കട ഉദ്ഘാടനം ചെയ്തത്. വാഹന യാത്രികർക്ക് സഹായകരമായി ടയർ കടകൾ സംസ്ഥാനത്ത് ഉടനീളം പൊട്ടി മുളയ്ക്കട്ടെയെന്ന് മന്ത്രി പറഞ്ഞു. തന്റെ വാഹനത്തിന്റെ ടയറുകൾ മാറ്റിയത് ചിലർ ബോധപൂർവം വിവാദമാക്കിയതാണെന്നായിരുന്നു മണിയുടെ പ്രതികരണം. മണിയാശാന്റെ വാഹനം തന്നെ ആദ്യ അലൈൻമെന്റ് പരിശോധന നടത്തണമെന്ന സ്ഥാപന ഉടമയുടെ ആവശ്യവും മന്ത്രി നിരാകരിച്ചില്ല. പരിശോധനയിൽ വണ്ടിക്ക് ചെറിയ കുഴപ്പങ്ങളുണ്ടെന്നും അത് പരിഹരിച്ചെന്നും വർക്ക്‌ഷോപ്പ് ജീവനക്കാർ പറഞ്ഞു. സംസ്ഥാനത്തെ മറ്റ് മന്ത്രിമാർ സഞ്ചരിക്കുന്നതിനേക്കാൾ ദൂരം തന്റെ വാഹനം ഓടുന്നുണ്ട്. അപ്പോൾ ടയർ തേയ്മാനം സ്വാഭാവികമായുമുണ്ടാകുമെന്ന് എം.എം. മണി പറഞ്ഞു. പുതിയ ഇന്നോവ കാർ പറ്റിപ്പാണെന്നും ടയറിന് തീരെ ആയുസില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞവർഷം നെടുങ്കണ്ടത്തിന് സമീപത്ത് നിന്ന് വാഹനത്തിന്റെ ടയർ നട്ടുകൾ ഊരിത്തെറിച്ചു. രണ്ടു മാസം മുമ്പ് തിരുവനന്തപുരത്ത് വണ്ടിയുടെ ടയർ നട്ടുകൾ ഒടിഞ്ഞ് തൂങ്ങി. രണ്ട് തവണയും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണെന്നും മണി പറഞ്ഞു. ടയർമാറ്റ വിവാദത്തിനിടെ മന്ത്രി ടയർ കട ഉദ്ഘാടനം ചെയ്യുന്നത് കാണാൻ നിരവധി നാട്ടുകാരാണ് സ്ഥലത്ത് എത്തിയത്.