മറയൂർ: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാൽക്കാലിക വാച്ചർ നാഗരാജിന് സ്ഥിരനിയമനം നൽകി വനം വകുപ്പ് ഉത്തരവ്. മറയൂർ പട്ടിക്കാട് നാഗരാജി (46) നെയാണ് സ്ഥിരപ്പെടുത്തി വനം വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. 2018 നവംബർ 10 ന് രാവിലെ 9 ന് ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ ചുങ്കം ഔട്ട് പോസ്റ്റിൽ നിന്നും ജോലി ചെയ്തു മടങ്ങവേ ചമ്പക്കാടിന് സമീപത്ത് വച്ച് കാട്ടാനയുടെ ആക്രമണത്തിൽ നാഗരാജിന് ഗുരുതരമായി പരിക്കേറ്റു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ഡിസംബർ 14 ന് മരിച്ചു. 2019 നവംബർ 3ന് ഇറങ്ങിയ (വനം വന്യജീവി വകുപ്പ് എഫിന്റെ സ. ഉ നമ്പർ 31/2019) ഉത്തരവ് പ്രകാരം സ്ഥിരപ്പെടുത്തി ഉത്തരവ് ഇറക്കിയിരിക്കുന്നത്. 2013ൽ 20 വർഷം തുടർച്ചയായി താൽക്കാലികാടിസ്ഥാനത്തിൽ സൂപ്പർ ന്യൂമറി തസ്തികയിൽ 56 വയസ്സ് കഴിയാത്തവരുമായ 234 വാച്ചർമാരെ സർക്കാർ സ്ഥിരപ്പെടുത്തി ഉത്തരവിറക്കിയിരുന്നു. എന്നാൽ 22 വർഷം താൽക്കാലിക വാച്ചറായ നാഗരാജ് ഈ ലിസ്റ്റിൽ ഉൾപ്പെട്ടില്ല. 2013 ൽ സർക്കാർ ഇറക്കിയ ഉത്തരവിൽ ഉൾപ്പെടാതെ വന്ന അർഹതയുള്ള 35 പേരെ സ്ഥിരപ്പെടുത്തി 2019 നവംബർ 3ന് സർക്കാർ ഉത്തരവിറക്കിയ പുതിയ ഉത്തരവിലാണ് നാഗരാജിന്റെ പേര് ഉൾപ്പെട്ടിരിക്കുന്നത്. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചതിനാൽ വനം വകുപ്പ് നാഗരാജിന്റെ ഭാര്യ ചിത്രാ ദേവിയ്ക്കും അമ്മയ്ക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കി. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ 3 ലക്ഷം രൂപയും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഒരു ലക്ഷം രൂപയും ഇനി ഈ കുടുംബത്തിന് ലഭിക്കും. ചിത്ര ദേവി ഇപ്പോൾ ചിന്നാർ വന്യജീവി സങ്കേതത്തിൽ താൽക്കാലിക ജീവനക്കാരിയാണ്. ലിസ്റ്റിൽ പേര്വന്നത് ഗുണകരമായി മാറുമെന്ന പ്രതീ്ഷയും കുടുംബത്തിനുണ്ട്. അനന്തരവകാശിക്ക് സ്ഥിര ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭാര്യ ചിത്ര ദേവിയും കുടുംബവും.