santhanpara-

ഇടുക്കി: മുംബയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച റിജോഷ് വധക്കേസിലെ ഒന്നാം പ്രതി വസീമിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. റിജോഷിന്റെ ഭാര്യ ലിജിയുടെ ആരോഗ്യനിലയിൽ മാറ്റമുണ്ട്. ഇവർ വിഷം നൽകി കൊലപ്പെടുത്തിയ റിജോഷിന്റെ മകൾ ജുവാനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഇന്ന് വീട്ടിലെത്തിച്ച് സംസ്‌കരിക്കും. മൃതദേഹം ആദ്യം മുംബയിൽ തന്നെ സംസ്‌കരിക്കുന്നതിന് ആലോചിച്ചെങ്കിലും പിന്നീട് നാട്ടിലേക്ക് എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. മുംബയിൽ നിന്ന് വിമാനത്തിൽ കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിച്ചതിന് ശേഷം വീട്ടിലെത്തിക്കും. തുടർന്ന് റിജോഷിന്റെ മൃതദേഹം സംസ്‌കരിച്ച ശാന്തമ്പാറ ഇൻഫെന്റ് ജീസസ് കാത്തലിക് പള്ളിയിൽ സംസ്‌കരിക്കും. കഴിഞ്ഞ 31നാണ് ശാന്തമ്പാറ കഴുതക്കുളംമേട് സ്വദേശി മുല്ലൂർ റിജോഷിനെ റിസോർട്ട് മാനേജർ വസീം കൊലപ്പെടുത്തിയ ശേഷം റിസോർട്ടിന് സമീപം കുഴിച്ച് മൂടിയത്.

ഇതിന് ശേഷം നാലിന് റിജോഷിന്റെ ഭാര്യ ലിജിയും വസീമും റിജോഷിന്റെ രണ്ടുവയസുകാരി മകൾ ജുവാനയുമായി നാടുവിടുകയായിരുന്നു. വസീമിനെ സഹായിക്കുകയും അന്വേഷണം വഴിതിരിച്ച് വിടാൻ കൂട്ടുനിൽക്കുകയും ചെയ്ത വസീമിന്റെ സഹോദരൻ ഫഹദിനെ കോടതി റിമാൻഡ് ചെയ്തു. ഇതിനിടയിലാണ് കഴിഞ്ഞ വ്യാഴാഴ്ച മുംബയിലെത്തിയ വസീമും ലിജിയും പൻവേലിലുള്ള സമീർ ഹോട്ടലിൽ മുറിയെടുത്ത് കുട്ടിക്ക് വിഷം നൽകിയതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മുറിയെടുത്തതിന് ശേഷം പുറത്തേക്ക്

കാണാത്തതിനാൽ വെള്ളിയാഴ്ച ഉച്ചയോടെ ഹോട്ടൽ മാനേജർ മുറിയിൽ എത്തി നോക്കിയപ്പോളാണ് കുട്ടിയെ മരിച്ച നിലയിലും ഇവരെ അവശനിലയിലും കണ്ടെത്തിയത്. തുടർന്ന് പൻവേൽ സെന്റർ പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇടുക്കിയിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘവും മുംബയിൽ എത്തിയിരുന്നു. നിലവിൽ വാസിയിലുള്ള ജെ.ജെ ആശുപത്രിയിലാണ് വസീമും ലിജിയും ചികിത്സയിലുള്ളത്. എന്നാൽ ഇവരുടെ മൊഴി രേഖപ്പെടുത്തുന്നതിന് പൊലീസിന് കഴിഞ്ഞിട്ടില്ല.