കട്ടപ്പനയിലെത്തിച്ച് തെളിവെടുത്തു
കട്ടപ്പന: കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി കൊലപാതക പരമ്പരകൾക്കായി ആദ്യ പരീക്ഷണം നടത്തിയത് വളർത്തു നായയിൽ. വാഴവരയിലെ പഴയ കുടുംബ വീട്ടിലുണ്ടായിരുന്ന നായയെ വിഷം നൽകി കൊന്ന ശേഷമാണ് ജോളി അന്നമ്മയ്ക്ക് വിഷം കൊടുത്തതെന്ന് അന്വേഷണ സംഘം പറയുന്നു.
കാർഷിക ആവശ്യത്തിനായി ജോളിയുടെ പിതാവ് വാങ്ങിവച്ചിരുന്ന വിഷം കൈക്കലാക്കിയാണ് വളർത്തുനായയിൽ പരീക്ഷിച്ചത്. ഏലത്തിന് ഉപയോഗിക്കുന്ന വീര്യം കൂടിയ വിഷമായിരുന്നു. നായ ചത്തത് വിഷം ഉള്ളിൽ ചെന്നാണെന്ന് അന്ന് ആർക്കും മനസിലായില്ല. പ്രായമായി ചത്തതാണെന്നാണ് കരുതിയത്. ഇതോടെയാണ് ഈ ശൈലി എല്ലാ കൊലപാതകങ്ങളിലും സ്വീകരിക്കാൻ ജോളി തീരുമാനിച്ചത്.
സി.ഐ കെ.കെ. ബിജുവിന്റെ നേതൃത്വത്തിൽ ഇന്നലെ ജോളിയെ കട്ടപ്പനയിലെത്തിച്ച് തെളിവെടുത്തു. ആദ്യം വാഴവരയിലെ പഴയ കുടുംബവീട്ടിലെത്തിച്ച ശേഷം വലിയക്കണ്ടത്തെ ഇപ്പോഴത്തെ കുടുംബവീട്ടിലെത്തിച്ചു. ജോളിയുടെ പിതാവും മാതാവും വീട്ടിലുണ്ടായിരുന്നു. സഹോദരനെയും ഇവിടേക്ക് വിളിച്ചു വരുത്തിയിരുന്നു. പിതാവിന് ആരോഗ്യ പ്രശ്‌നമുള്ളതിനാൽ ജോളിയുടെ സാന്നിദ്ധ്യത്തിലല്ല അന്വേഷണസംഘം മൊഴി രേഖപ്പെടുത്തിയത്. ജോളിയെ കൊണ്ടുവന്നതറിഞ്ഞ് പൊലീസ് സ്റ്റേഷനിലും വീടിന്റെ പരിസരങ്ങളിലും വൻജനാവലിയാണ് തടിച്ചുകൂടിയത്.