മുട്ടം: ടാക്‌സി ഡ്രൈവറെ കൊന്ന് കാർ തട്ടിയെടുത്ത സംഭവത്തിൽ ജാമ്യത്തിറങ്ങി മുങ്ങിയ പ്രതി 25 വർഷത്തിന് ശേഷം പിടിയിലായ കേസിൽ കോടതി ഇന്ന് വിധി പറയും. ഉത്തമപാളയം തെക്കുതെരുവിൽ എൻ.എസ്. മരുതുനായകത്തിന്റെ മകൻ ബെഞ്ചമിനെ കൊലപ്പെടുത്തിയ കേസിൽ ഗൂഡല്ലൂർ സുബയ്യതേവർ തെരുവിൽ ശെൽവരാജാണ് (സെവൻ ആണ്ടി) പ്രതി. തൊടുപുഴ മുട്ടം ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് ജഡ്ജി അനിൽകുമാർ വിധി പറയുന്നത്.
ശെൽവരാജായിരുന്നു കൊലപാതകത്തിന്റെ സൂത്രധാരൻ. 1992 ജൂലായ് എട്ടിനായിരുന്നു കൊലപാതകം. ശെൽവരാജും സംഘവും ടാക്സി വിളിച്ചുകൊണ്ടുപോയി ബെഞ്ചമിനെ കൊലപ്പെടുത്തി കാർ തട്ടിയെടുക്കുകയായിരുന്നു. ആശുപത്രിയിൽ നിന്ന് പാമ്പാടുംപാറയിലേയ്ക്ക് രോഗിയെ കൊണ്ടുപോകാനെന്ന പേരിലാണ് ബെഞ്ചമിനെ വിളിച്ചു വരുത്തിയത്. പോകുംവഴി പുളിയന്മലയ്ക്ക് സമീപം കഴുത്തിൽ പ്ലാസ്റ്റിക് കയർ കുരുക്കി കൊലപ്പെടുത്തി. മൃതദേഹം സന്യാസിയോടയ്ക്ക് സമീപം ഏലക്കാട്ടിൽ ഉപേക്ഷിച്ച് കാറുമായി കടന്നു.
രണ്ട് സ്ത്രീകളടക്കം ഏഴുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. കേസിൽ ശെൽവരാജ് മൂന്നാംദിനം അറസ്റ്റിലായിരുന്നു. പ്രതികളെല്ലാവരും ഏതാനും മാസം റിമാൻഡിൽ കഴിഞ്ഞു. വിസ്താരത്തിന് മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങിയ ശെൽവരാജിനെ 25 വർഷത്തിനു ശേഷം ഗൂഡല്ലൂരിൽ നിന്നാണ് പിടികൂടുന്നത്. കേസിൽ ഒന്നും മൂന്നും ആറും ഏഴും പ്രതികളെ ജീവപര്യന്തം ശിക്ഷിച്ചിരുന്നു. ഇവർ ഇതിനകം ശിക്ഷ പൂർത്തിയാക്കി. നാലും അഞ്ചും പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയച്ചു. ആകെ 41 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. ഇതിൽ പലരും മരിച്ചു. ചിലർ രോഗാവസ്ഥയിൽ കിടപ്പിലുമായി. 15 സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രധാനമായും സാഹചര്യതെളിവുകളാണ് പ്രോസിക്യൂഷൻ മുന്നോട്ടുവെച്ചത്. ഗൂഡല്ലൂരിൽ നിന്ന് പിടിയിലായ ശേഷം ശെൽവരാജ് മൂന്നു തവണ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി നിരസിച്ചു.