കാസർകോട്: ബാങ്കിൽ വായ്പാതുക അടയ്‌ക്കാൻ കൊണ്ടുപോവുകയായിരുന്ന വീട്ടമ്മയുടെ 39,000 രൂപ ബസ് യാത്രക്കിടെ ബാഗ് മുറിച്ച് കവർന്നു. ഉപ്പള ഗേറ്റിന് സമീപത്തെ ഖദീജയുടെ പണമാണ് കവർന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ഉപ്പള ഗേറ്റിനടുത്ത് നിന്നാണ് ഖദീജ സ്വകാര്യ ബസിൽ കയറിയത്. ഉപ്പള ടൗണിൽ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. ബസിൽ ഖദീജയുടെ സമീപത്ത് കൈക്കുഞ്ഞുമായി നാടോടി സ്ത്രീ ഉണ്ടായിരുന്നതായി പറയുന്നു. ഈ സ്ത്രീ പണം തട്ടിയെടുത്തതാകാമെന്നാണ് സംശയം. ഖദീജയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ നാല് മാസത്തിനിടെ അഞ്ചോളം ബസ് യാത്രക്കാരിൽ നിന്നായി ഈ ഭാഗത്ത് നിന്ന് ഒന്നര ലക്ഷത്തോളം രൂപയാണ് കവർന്നത്. ഉപ്പളയിൽ സ്ത്രീകൾ അടങ്ങുന്ന പോക്കറ്റടി സംഘം തമ്പടിച്ചതായി നാട്ടുകാർ പറയുന്നു. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.