പരിയാരം: അടിയന്തരമായി 100 കോടിയെങ്കിലും കിട്ടിയില്ലെങ്കിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രവർത്തനം തടസ്സപ്പെടുമെന്ന് അധികൃതർ നേരിട്ട് അറിയിച്ചിട്ടും കുലുങ്ങാതെ സർക്കാർ. ധനവകുപ്പിന്റെ ഉടക്കാണ് പരിയാരത്തിന്റെ വികസനത്തിന് തടസമായി നിൽക്കുന്നത്. .
ബഡ്ജറ്റ് വിഹിതം കിട്ടാത്തതിനാൽ മെഡിക്കൽ കോളേജിന്റെ ദൈനം ദിന പ്രവർത്തനം തന്നെ അവതാളത്തിലാണ്. കാർഡിയോളജി വിഭാഗത്തിൽ നിലവിലുള്ള രണ്ട് കാത്ത് ലാബുകളും മാറ്റി സ്ഥാപിക്കേണ്ട പരിധി കഴിഞ്ഞിരിക്കയാണ്.പുതുതായി രണ്ട് കാത്ത് ലാബുകൾക്ക് 14 കോടി ചെലവ് വരും. ഇതോടൊപ്പം മൂന്നാമതൊരു കാത്ത് ലാബ് കൂടി അനുവദിച്ചാൽ മാത്രമെ കാർഡിയോളജി വിഭാഗത്തിലെത്തുന്ന രോഗികൾക്ക് ആവശ്യമായ ചികിത്സ നൽകാൻ കഴിയുകയുള്ളൂ. . കിഫ്ബി ഫണ്ടില്‍നിന്ന് 300 കോടി രൂപയുടെ വികസന രൂപരേഖ തയാറാക്കിയതു മാത്രമാണ് സർക്കാർ ഇടപെടൽ.
കണ്ണൂർ ജില്ലയ്ക്ക് സർക്കാർ തലത്തിൽ ഒരു മെഡിക്കൽ കോളജ് എന്ന ജനങ്ങളുടെ വർഷങ്ങളുടെ കാത്തിരിപ്പാണ് പരിയാരം സഹകരണ മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തതോടെ യാഥാർത്ഥ്യമായത്.
എന്നാൽ അതിന്റെ പ്രയോജനം ഇനിയും ജനത്തിന് കിട്ടിയിട്ടില്ല.
മാസത്തിൽ വേണം 15 കോടി
ഒരു മാസം ആശുപത്രി ചെലവിന് മാത്രം 15 കോടി രൂപയെങ്കിലും വേണം.. സര്‍ക്കാര്‍ ഏറ്റെടുത്തതിനു ശേഷം കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം പൂർണമായും താളം തെറ്റിയ നിലയിലാണ്. ജീവനക്കാരുടെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ മുടങ്ങുന്നതും പതിവായി. കാരുണ്യയുടെ കുടിശിക ഇനത്തിൽ 20 കോടി അനുവദിച്ചതല്ലാതെ ചില ഉന്നത ഉദ്യോഗസ്ഥരുടെ പിടിവാശി കാരണം മറ്റു തുകകളൊന്നു ലഭിക്കാത്തതിനാൽ മെഡിക്കൽ കോളജിലെ ദൈനംദിന പ്രവർത്തനങ്ങൾ പോലും മുടങ്ങുകയാണ്. ആശുപത്രിയുടെ പേരിൽ ട്രഷറി അക്കൗണ്ടുപോലും ആരംഭിക്കാനായിട്ടില്ല.
ആവശ്യപ്പെട്ട ഫണ്ട് കിട്ടുമെന്നാണ് പ്രതീക്ഷ.. ആശുപത്രി വികസന സമിതിയുടെ രജിസ്ട്രേഷൻ നടപടികൾ ഇതിനകം പൂർത്തിയായി.. രണ്ടാമത്തെ എക്സിക്യൂട്ടീവ് യോഗം 29ന് രാവിലെ 11ന് കളക്ടരുടെ ചേംബറിൽ ചേരും.-
ഡോ.. എൻ.. റോയ്
പ്രിൻസിപ്പൽ , പരിയാരം മെഡിക്കൽ കോളേജ്
ഹോസ്പിറ്റൽ ഫണ്ടിൽ നിന്നും കിട്ടിയത് - 10 കോടി
വിദ്യാർത്ഥി ഫീസിനത്തിൽ ഒരു മാസം 7.5കോടി
ഇപ്പോഴത്തെ വരുമാനം-1 കോടിയ്ക്ക് കീഴിൽ
ശമ്പളത്തിന് വേണം - 8 കോടി
ജീവനക്കാർ- 1938
സീറ്റുകൾ എം..ബി..ബി.. എസിന് - 100
പി..ജി സീറ്റുകൾ- 37
കാരുണ്യ കുടിശിക- 55 കോടി