കുറ്റ്യാടി: വാളയാറിലെ സഹോദരിമാരുടെ മരണത്തിനു പിന്നിലെ ദുരൂഹതകൾ പുറത്തു കൊണ്ടുവരുന്നതിന് കേസ് അന്വേഷണം സി ബി ഐയെ ഏൽപ്പിക്കണമെന്ന് കുറ്റ്യാടിയിൽ ചേർന്ന മനുഷ്യാവകാശ കൂട്ടായ്മ ആവശ്യപ്പെട്ടു.പ്രതികളെ രക്ഷപ്പെടുത്തുന്നതിന് സഹായകമായ നിലപാട് പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തു നിന്ന് ഉണ്ടായെന്ന സംശയം നിലനിൽക്കുന്നു. അത്തരം നിലപാടെടുത്ത ഉദ്യോഗസ്ഥരെ പുറത്താക്കാൻ നടപടി സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

യോഗം മനുഷ്യാവകാശ പ്രവർത്തകൻ ടി നാരായണൻ വട്ടോളി ഉദ്ഘാടനം ചെയ്തു. ഉത്തരേന്ത്യയിലെ ഏറ്റുമുട്ടൽ കൊലകളുടെ പാരമ്പര്യം പിണറായി സർക്കാർ ഏറ്റെടുത്തിരിക്കയാണെന്നും അട്ടപ്പാടി വനത്തിൽ പ്രകോപനമൊന്നുമില്ലാതെ മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന നടപടിക്കെതിരെ ജനരോഷമുയരണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ മൊയ്തു കണ്ണങ്കോടൻ അദ്ധ്യക്ഷത വഹിച്ചു. സി.കെ.കരുണാകരൻ, എം.കെ.രാജൻ, ഖാലിദ് മൂസ നദ് വി, പി.സി.സുനിൽ, പി.അബ്ദുൾ മജീദ്,ശ്രീജേഷ് കൈവേലി, എൻ.പി.സക്കീർ, നാസർ തയ്യുള്ളതിൽ, എം.പി.അബ്ദുൾ ഗഫൂർ എന്നിവർ സംസാരിച്ചു. നവംബർ 8 ന് കുറ്റ്യാടിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കാൻ മനുഷ്യാവകാശ കൂട്ടായ്മ തീരുമാനിച്ചു.സംഗമം സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും.