kanam-rajendran

കോഴിക്കോട്: പൊലീസിനെ അതേപടി വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റുകാരോട് തനിക്ക് ബഹുമാനമില്ലെന്ന് സി. പി. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ളാമിക തീവ്രവാദികളാണെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ പരാമർശത്തെ വിമർശിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാവോയിസ്റ്റ് വിഷയത്തിൽ പൊലീസ് വ്യാജപ്രചാരണമാണ് നടത്തുന്നതെന്ന് എഫ്.ഐ.ആർ നോക്കിയാൽ അറിയാം. മാവോയിസ്റ്റ് ഭീഷണി ഉണ്ടെന്ന് വരുത്തുന്നത് പൊലീസിന്റെ താത്‌പര്യമാണ്. ചീഫ് സെക്രട്ടറിയും പൊലീസിന്റെ വാദം ഏറ്റെടുക്കുകയായിരുന്നു. രണ്ട് സിം കാർഡുള്ള ഫോൺ മാരകായുധമല്ല. കോഴിക്കോട്ട് യു.എ.പി.എ ചുമത്തപ്പെട്ടവർക്കെതിരെ തെളിവ് ചമയ്ക്കാനാണ് പൊലീസ് ശ്രമം. യു.എ.പി.എ കേസിൽ ഇടത് സർക്കാരിന് രണ്ട് അഭിപ്രായം പാടില്ല.

രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുള്ളവരെ വെടിയുണ്ട കൊണ്ടല്ല നേരിടേണ്ടതെന്നും പശ്ചിമഘട്ട മേഖലയിൽ കാര്യമായ മാവോയിസ്റ്റ് ഭീഷണി ഇല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. എഴുന്നേറ്റ് നിൽക്കാൻ സാധിക്കാത്തവരെയാണ് കൊടും ഭീകരരായി ചിത്രീകരിക്കുന്നത്. പുസ്തകങ്ങൾ വായിക്കുന്നത് എങ്ങനെയാണ് കുറ്റമാകുന്നത്? ഈ പ്രവണത ചെറുക്കപ്പെടേണ്ടതാണ്. പൊലീസിന്റെ ഇത്തരം നടപടികൾ രാജ്യത്താകെ ഇടതുപക്ഷത്തെ ദുർബലമാക്കും. സംസ്ഥാനത്ത് മാത്രമല്ല അഖിലേന്ത്യാ തലത്തിലും സി.പി.ഐയും സി.പി.എമ്മും യു.എ.പി.എക്കെതിരാണ്. യു.എ.പി.എ പ്രകാരം ഇന്ത്യയിലെ ജയിലുകളിൽ കിടക്കുന്ന ഭൂരിഭാഗം പേരും മുസ്ലിം ചെറുപ്പക്കാരണെന്ന് താൻ പറഞ്ഞിട്ടുള്ളതാണെന്നും കാനം ഓർമിപ്പിച്ചു.

അലന്റെ പിതാവിനെ സന്ദർശിച്ചു

യു.എ.പി.എ പ്രകാരം അറസ്റ്റിലായ അലന്റെ പിതാവ് ഷുഹൈബിനെ കാനം രാജേന്ദ്രൻ ഇന്നലെ വൈകിട്ട് വീട്ടിൽ സന്ദർശിച്ച. യു.എ.പി.എ സംബന്ധിച്ച് സി.പി.ഐ നിലപാട് അദ്ദേഹം വ്യക്തമാക്കി.സാമൂഹിക പ്രവർത്തക കെ. അജിതയും ഷുഹൈബിന്റെ വീട്ടിൽ ഉണ്ടായിരുന്നു.