സർവീസിൻെറ പേരിൽ പെരുംകൊള്ള
ഒരു വീട്ടിൽ 175 രൂപ
പണം നൽകിയില്ലെങ്കിൽ കണക്ഷൻ റദ്ദാക്കുമെന്ന ഭീഷണിയും
പ്രളയത്തിൽ കേടായ സിലിണ്ടറുകൾ തിരിഞ്ഞു നോക്കിയില്ല
കോഴിക്കോട്: പ്രളയകാലത്ത് പോലും തിരിഞ്ഞു നോക്കാത്ത ഗ്യാസ് ഏജൻസികൾ സുരക്ഷയുടെ പേരിൽ അടുക്കള കൊള്ള നടത്തുന്നു. സുരക്ഷയുടെ ഭാഗമായുള്ള സർവീസ് എന്ന പേരിലാണ് ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ തുടങ്ങിയ കമ്പനികളുടെ ഗ്യാസ് ഏജൻസികളാണ് ഉപഭോക്താക്കളിൽ നിന്ന് വൻ തുക ഈടാക്കുന്നത്.
എന്നാൽ വീടുകളിലെത്തുന്നവർ ഒരു പ്രവൃത്തിയും ചെയ്യുന്നുമില്ലെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.
പ്രളയകാലത്ത് സ്റ്റൗവും ഗ്യാസ് സിലിണ്ടറുകളും മറ്റും പലയിടങ്ങളിലും ഒലിച്ചു പോയിരുന്നു. ചിലയിടത്ത് വെള്ളം കയറുകയും ചെയ്തിരുന്നു. ഇത് പരിശോധിക്കാൻ ആവശ്യപ്പെട്ടപ്പോഴൊന്നും ഏജൻസികളുടെ ഭാഗത്തുനിന്ന് കാര്യമായ സഹകരണം ഉണ്ടായിട്ടില്ല. അതിനാൽ പലപ്രദേശങ്ങളിലും ഉപഭോക്താക്കളും സർവീസിന് എത്തുന്നവരും തമ്മിൽ വാക്കേറ്റവും ഉണ്ടാകുന്നുണ്ട്.
എല്ലാം സുരക്ഷയുടെ പേരിൽ
2017ൽ വീടുകളിൽ പരിശോധനക്കെത്തിയ സ്വകാര്യ ഏജൻസികൾ രണ്ട് വഷം കഴിഞ്ഞാണ് വീണ്ടും എത്തുന്നത്. പരിശീലനം നൽകുന്നതിൽ വന്ന കാലതാമസമാണ് രണ്ട് വഷത്തെ ഇടവേളയ്ക്ക് കാരണമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. സുരക്ഷിതത്വത്തിന്റെ പേരുപറഞ്ഞാണ് സർവീസ് നടത്തുന്നത്.
സിലിണ്ടർ നിറയ്ക്കുന്നത് ഭാരത്ഗ്യാസ് ഗോഡൗണുകളിൽ നിന്ന് തന്നെയാണ്. ഇവിടെ നിന്നും ഗ്യാസ് നിറയ്ക്കമ്പോൾ തന്നെ സിലിണ്ടറിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ സാധിക്കും. ഗ്യാസ് സിലിണ്ടറിന്റെ സുരക്ഷിതത്വം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർവീസിംഗ് നടത്തുന്നതെങ്കിൽ കമ്പനിയ്ക്ക് ആദ്യഘട്ടത്തിൽ തന്നെ ഇക്കാര്യം ഉറപ്പാക്കാവുന്നതാണ്. സിലിണ്ടറിനു പുറമേ ഗ്യാസ് സ്റ്റൗവും സിലിണ്ടറുമായി ബന്ധിപ്പിക്കുന്ന പെപ്പിന് ദ്വാരങ്ങളണ്ടോയെന്നും ഗ്യാസ് ഇതുവഴി പുറത്തേക്ക് പോവുന്നണ്ടോയെന്നും പരിശോധിക്കുമെന്നാണ് സർവിസിനായെത്തുന്നവർ പറയുന്നത്.