കുറ്റ്യാടി: മലയോരമേഖലയിലെ ജനങ്ങളുടെ ആശ്രയകേന്ദ്രമായ കുറ്റ്യാടി ഗവ. താലുക്ക് ആശുപത്രിയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള മാസ്റ്റർ പ്ലാനിന് പൊതുജന കൂട്ടായ്മയിൽ അന്തിമരൂപം നൽകി. ഏതാണ്ട് 45 കോടി കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. 72,​000 സ്ക്വയർ ഫീറ്റ് വിസ്‌തൃതിയിൽ ആറ് നില കെട്ടിടത്തിൽ 166 രോഗികളെ പ്രവേശിപ്പിക്കാനുള്ള സൗകര്യമുണ്ടാവും.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാർ. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ,​ വിവിധ രാഷ്ടിയനേതാക്കൾ തുടങ്ങിയവരും ആശുപത്രി വികസന സമിതി അംഗങ്ങളും സംബന്ധിച്ചു.

കേരള ഇലട്രിക്കൽ ആൻഡ് എൻജിനിയറിംഗ് കമ്പനി (കെൽ) തയ്യാറാക്കിയതാണ് മാസ്റ്റർ പ്ലാൻ. നിലവിലുള്ള ആശുപത്രി പരിസരത്തെ ജലസേചന വകുപ്പിന്റെ സ്ഥലത്താണ് ആറു നില കെട്ടിടം ഉയരുക.

ഔട്ട് പേഷ്യന്റ് വിഭാഗം,​സ്ത്രീകൾക്കും കുട്ടികൾക്കും നവീകരിച്ച വാർഡ്, ഇലട്രോണിക് മെഡിക്കൽ കാർഡ് സിസ്റ്റം, ഇ ഹെൽത്ത്, ട്രോമാ കെയർ, റേഡിയോളജി, ഗൈനക്കോളജി,​ ഓപ്പറേഷൻ തിയേറ്റർ കോപ്ലക്സ്, ബെഡ് സൈസ് ലിഫ്റ്റുകൾ തുടങ്ങിയവയ്ക്ക് പുറമെ വിശാലമായ കാർ പാർക്കിംഗ് സൗകര്യവുമടങ്ങിയതാണ് മാസ്റ്റർ പ്ലാൻ.

ആശുപത്രി വികസനത്തിന് വൈകാതെ ഫണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യ മന്ത്രിയെ കണ്ട് ബോദ്ധ്യപെടുത്തിയിട്ടുണ്ടെന്നും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് പറഞ്ഞു. കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ ചേർന്ന ആലോചനാ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ ടി രാജൻ, സി.എൻ ബാലകൃഷ്ണൻ, കെ.എം.സതി.വി.കെ അബ്ദുള്ള, അന്നമ്മ ജോർജ്, ആശുപത്രി സൂപ്രണ്ട് ഡോക്ടർ അനുപ്, കെൽ എഞ്ചിനീയർ സുരേഷ് കുമാർ,​ തായന ബാല മണി,​ ടി.കെ മോഹൻ ദാസ്, എസ്.ജെ സജീവൻ എന്നിവർ സംസാരിച്ചു.