കോട്ടയം: ഒന്ന് കണ്ണുചിമ്മിയാൽ മതി റോഡുകൾ ചോരക്കളമാകാൻ. ഇതിനൊപ്പം ഗതാഗത നിയമങ്ങൾക്ക് നേരെ സ്വയം കണ്ണടച്ചാൽ എന്താകും അവസ്ഥ.

രാത്രിയിൽ ഒരു ലൈറ്റ് മാത്രം പ്രകാശിപ്പിച്ച് വരുന്ന വാഹനങ്ങളാണ് ഇപ്പോൾ നിരത്തുകളിലെ വില്ലൻമാർ. പലപ്പോഴും ദീർഘദൂര ചരക്കു വാഹനങ്ങളും ടിപ്പർ ലോറികളും ടോറസുകളുമാണ് ഒറ്റക്കണ്ണൻ വാഹനമായി രാത്രിയിൽ അപകടങ്ങൾ ഉണ്ടാക്കുന്നത്.
ഒരു ലൈറ്റ് മാത്രമായതിനാൽ എതിരേവരുന്നത് ഏതു വാഹനമാണെന്നോ ഏതു ഭാഗത്തേക്കാണ് ഒഴിഞ്ഞുമാറേണ്ടതെന്നോ തിരിച്ചറിയാൻ കഴിയില്ല.തൊട്ടടുത്ത് എത്തുമ്പോഴാണു പലപ്പോഴും വാഹനമേതെന്ന് മനസിലാകുന്നത്. അപ്പോഴേക്കും അപകടം സംഭവിച്ചിരിക്കും. ഒറ്റ ലൈറ്റുകളുടെ തീവ്രത കൂട്ടിയും കുറച്ചും നിയന്ത്രിക്കാൻ കഴിയില്ല. ഇതുകാരണം എതിരേവരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് റോഡ് കാണാൻ ബുദ്ധിമുട്ടാകും.

തിരുവല്ല കായംകുളം സംസ്ഥാനപാതയിലും എം.സി റോഡിലും സമീപകാലത്ത് നിരവധി വാഹനാപകടങ്ങൾ ഇത്തരത്തിൽ ഉണ്ടായിട്ടുണ്ട്. ആലപ്പുഴ ചങ്ങനാശേരി റോഡിൽ ഒറ്റ ലൈറ്റുമായി വന്ന ടിപ്പർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ച് നിരവധിപ്പേർ മരിച്ചിരുന്നു. ഇടറോഡുകൾ ഉൾപ്പെടെ ആധുനിക രീതിയിൽ നിർമ്മിച്ചിട്ടുള്ളതിനാൽ അമിതവേഗത്തിലാണ് വാഹനങ്ങളുടെ പോക്ക്. എം.സി റോഡിലും സംസ്ഥാനപാതകളിലും അർദ്ധരാത്രിയിൽ പോലും ഇപ്പോൾ വാഹനങ്ങൾ സജീവമാണ്. ഇതിനാൽ അപകടസാധ്യതയും ഏറുന്നു.

ഡിമ്മടിക്കാതെയും വില്ലൻമാർ


ഡിമ്മടിക്കാത്ത വലിയ വാഹനങ്ങളും അപകടങ്ങൾ ഉണ്ടാക്കാറുണ്ട്. ഡ്രൈവർമാരുടെ ഒരു നിമിഷത്തെ അശ്രദ്ധ വലിയ അപകടങ്ങൾക്ക് കാരണമാകുന്നു. വെളിച്ചമില്ലാത്ത റോഡുകളിലാണ് ഇത്തരത്തിലുള്ള അപകടങ്ങളിൽ ഏറെയും. എതിർദിശയിൽ വരുന്ന വാഹന ഡ്രൈവർമാരെ ബഹുമാനിക്കുന്നതിനു തുല്യമാണ് ഡിമ്മടിക്കാൻ കാണിക്കുന്ന വലിയ മനസ്.