പാലാ : മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ പതിനായിരക്കണക്കിന് കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയ തോട്ടം പുരയിടം പ്രശ്‌നം പരിഹരിക്കുന്നതിന് സർക്കാർ നടപടി സ്വീകരിച്ചതായി മാണി സി കാപ്പൻ എം.എൽ.എ അറിയിച്ചു. ഇതിനായി നവംബർ 18 വരെ താലൂക്ക് വില്ലേജ് ഓഫീസുകളിൽ അപേക്ഷ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ലഭിക്കുന്ന അപേക്ഷകളുടെ പരിശോധനയ്ക്കു ശേഷം അദാലത്ത് നടത്തി പ്രശ്‌നം പരിഹരിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ നാലു മാസത്തിനുള്ളിൽ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷ. നാളുകളായി ഈ വിഷയവുമായി ബന്ധപ്പെട്ട് ആളുകൾ കഷ്ടപ്പെടുകയാണ്. റീസർവ്വേ നടത്തിയ പിഴവാണ് പ്രശ്‌നകാരണമെന്നാണ് അറിയുന്നത്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നു റവന്യൂമന്ത്രിയുമായി ചർച്ച നടത്തിയതോടെയാണ് പ്രശ്‌ന പരിഹാരത്തിന് വഴിതെളിഞ്ഞത്. ഇത് പ്രകാരം 1964 ന് ശേഷം തോട്ടമായി മാറ്റപ്പെട്ട പുരയിടങ്ങളെ പുരയിടമായി പുന:ക്രമീകരിക്കും. പുരയിടമായി മാറ്റിക്കൊണ്ടുള്ള സർട്ടിഫിക്കേറ്റ് ഉടമകൾക്കു നൽകും. ഇത് ബാങ്കിംഗ് ഉൾപ്പെടെ കാര്യങ്ങൾക്ക് വിനിയോഗിക്കാൻ സാധിക്കും. തുടർന്നു നടപടി ക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ബി ടി ആറിൽ ഉൾപ്പെടുത്തും. തോട്ടം മുറിച്ച് വാങ്ങിച്ചവരുടെ പ്രശ്‌നം പിന്നീട് പരിശോധിച്ച് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.