ഇടുക്കി: റിസോർട്ട് ജീവനക്കാരൻ ശാന്തൻപാറ പുത്തടി മുല്ലൂർ റിജോഷിനെ കൊന്ന് കുഴിച്ചിട്ട കേസിൽ തമിഴ്നാട്ടിൽ ഒളിവിൽ കഴിയുന്ന പ്രതികൾ ഉടൻ വലയിലാകും. പ്രതികളുടെ ഒളിസങ്കേതത്തെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചതായിട്ടാണ് അറിയുന്നത്. അതേസമയം, റിജോഷിനെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കയറോ, തുണിയോ ഉപയോഗിച്ചാണ് കഴുത്തുഞെരിച്ചതെന്നും. കൊലപ്പെടുന്ന സമയത്ത് റിജോഷ് അബോധാവസ്ഥയിലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു
ഒരാഴ്ച മുമ്പ് കാണാതായ റിജോഷിന്റെ (31) മൃതദേഹം കഴുതക്കുളം മേട്ടിൽ റിസോർട്ടിന് സമീപം കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. മദ്യപാന ശീലമുള്ള റിജോഷിന് മദ്യമോ ഉറക്കഗുളികയോ നൽകി അബോധാവസ്ഥയിലാക്കിയതിന് ശേഷമാകാം കൊലപാതകം നടത്തിയതെന്നാണ് നിഗമനം. സംഭവത്തെ തുടർന്ന്, റിജോഷിന്റെ ഭാര്യ ലിജി (29), രണ്ടു വയസുള്ള മകൾ, റിസോർട്ട് മാനേജറും റിജോഷിന്റെ സുഹൃത്തുമായ ഇരിങ്ങാലക്കുട കോണാട്ടുകുന്ന് കുഴിക്കണ്ടത്തിൽ വസിം (31) എന്നിവരാണ് ഒളിവിൽ പോയത്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പ്രതി വസീമിന്റെ സഹോദരൻ ഫഹദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത ഫഹദിനെ വിട്ടയച്ചിരുന്നില്ല. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. റിജോഷിനെ കാണാതായെന്ന് ബന്ധുക്കൾ പരാതി നൽകിയതിന് ശേഷം തൃശൂരിൽ നിന്ന് റിജോഷ് വിളിച്ചിരുന്നതായി ലിജി പൊലീസിന് മൊഴി നൽകിയിരുന്നു. തെളിവായി ലിജിയെ വിളിച്ച നമ്പർ ബന്ധുക്കൾ പൊലീസിന് നൽകുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം നടത്തിയപ്പോൾ ഫോണിന്റെ ഉടമ പ്രതി വസീമിന്റെ സഹോദരൻ ഫഹദാണെന്ന് കണ്ടെത്തുകയായിരുന്നു. തന്റെ ഫോണിൽ നിന്ന് റിജോഷ് വീട്ടിലേയ്ക് വിളിച്ചിരുന്നതായി ഇയാൾ പൊലീസിനോട് പറഞ്ഞു. ഇയാൾ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതായി ബോദ്ധ്യപ്പെട്ടതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.