വൈക്കം: കൊട്ടിപ്പാടി സേവയോടെ പ്രൗഢഗംഭീരമായ എഴുന്നള്ളിപ്പുകൾക്ക് തുടക്കം. വൈക്കത്തഷ്ടമി മൂന്നാം ദിനം മുതലാണ് പ്രധാന എഴുന്നള്ളിപ്പുകൾ തുടങ്ങുക. ചട്ടം ഉപയോഗിച്ചുള്ള ശ്രീബലി എഴുന്നള്ളത്ത് കിഴക്കേ ആന പന്തലിൽ ആരംഭിക്കുന്നതും മൂന്നാം നാളിലാണ്. എഴുന്നള്ളിപ്പ് കിഴക്കേ ആന പന്തലിൽ എത്തിയതോടെ കൊട്ടിപ്പാടി സേവ തുടങ്ങി. വെച്ചൂർ രാജേഷ്, കലാപീഠം ബാബു, വെച്ചൂർ വൈശാഖ്, വൈക്കം കാർത്തിക് എന്നിവരാണ് കൊട്ടിപ്പാടി സേവ അവതരിപ്പിച്ചത്. ഉഷപൂജ, എതൃത്ത പൂജ, പന്തീരടി പൂജ എന്നിവയ്ക്ക് ശേഷം ഭഗവാന്റെ തങ്ക തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. പാറന്നൂർ നന്ദൻ തിടമ്പേറ്റി. പുതുപ്പള്ളി സാധു, എടകളത്തൂർ അർജ്ജുനൻ എന്നിവർ അകമ്പടിയായി. വൈക്കം അനിരുദ്ധൻ, വൈക്കം സുമോദ് ചെറായി മനോജ്, ടി.വി പുരം മഹേഷ് എന്നിവരും കലാപീഠം വിദ്യാർത്ഥികളും മേളം ഒരുക്കി.