വൈക്കം: അഷ്ടമിയുടെ പ്രധാന ചടങ്ങായ ഉത്സവ ബലി നാളെ ആരംഭിക്കും. ഉത്സവത്തിന്റെ 5,6,8, 11 ദിവസങ്ങളിലാണ് ഉത്സവബലി നടത്തുന്നത്. തന്ത്രി മുഖ്യൻമാരുടെ കാർമ്മികത്വത്തിലാണ് ചടങ്ങ്.രാവിലെ ശ്രീബലി കഴിഞ്ഞാൽ ശ്രീഭൂതബലിക്കു പകരം ഉത്സവബലി നടത്തും.നാലമ്പലത്തിനകത്തും പുറത്തുമുള്ള ദേവപാര്‍ഷദന്മാര്‍ക്കും തൻ പാർഷദൻമാർക്കും ജല ഗന്ധ പുഷ്പ ധൂപ ദീപം സമേതം ഹവിസ് ബലി അർപ്പിക്കുന്നതാണ് ചടങ്ങ്. ദേവ സുര ഗന്ധർവ്വ യക്ഷപിത്യ നാഗ രാക്ഷസപിശാച ഗേഹങ്ങളിലുള്ള എല്ലാവരെയും സങ്കൽപ്പിച്ച് ഹവിസ്സ് തൂകുന്ന ചടങ്ങും ഉത്സവ ബലിയുടെ ഭാഗമാണ്. ശ്രീഭൂതബലിക്കും ഉത്സവബലിക്കും ആറാട്ടിനും മാത്രമാണ് വിശേഷപ്പെട്ട മൂല ബിംബം ശ്രീകോവിലിൽ നിന്നും പുറത്തേക്ക് എഴുന്നള്ളിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഉപവാസത്തേടെ ഉത്സവബലി ദർശനം നടത്തുന്നത് ശ്രേയസ്കരമാണെന്നാണ് വിശ്വാസം.
വൈക്കം ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകളിൽ സവിശേഷ സ്ഥാനമാണ് ഉത്സവബലിക്ക്. ക്ഷേത്രത്തിലെ തന്ത്രി സ്ഥാനം രണ്ടു കുടുംബത്തിനായതിലും ഉത്സവബലിക്ക് പങ്കുണ്ട്. ഉത്സവബലിയുടെ തുടക്കത്തിലുപയോഗിക്കുന്ന മരപ്പാണിയും പ്രത്യേകതയുള്ളതാണ്.