കോട്ടയം: പ്രളയക്കണക്കെടുപ്പിന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്ക് പകരം തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തിലെ ഉദ്യോഗസ്ഥരെ നിയോഗിച്ചതോടെ അവതാളത്തിലായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾ. മുൻ കാലങ്ങളിൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ ചെയ്തിരുന്ന ജോലികൾക്ക് ഇത്തവണ പഞ്ചായത്ത് ജീവനക്കാരെ നിയോഗിച്ചപ്പോൾ പഞ്ചായത്തുകളുടെ പദ്ധതി പ്രവർത്തനം പാളുകയായിരുന്നു.

നടപ്പുസാമ്പത്തിക വർഷം പദ്ധതി വിവരങ്ങൾ സമർപ്പിക്കാനുള്ള തീയതി കഴിഞ്ഞ എട്ടിന് അവസാനിപ്പിച്ചപ്പോൾ ജില്ലയിൽ അഞ്ചു പഞ്ചായത്തുകൾക്ക് നിർദേശം പാലിക്കാനായില്ല. എന്നാൽ ഈ പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരെ പ്രളയനാശ നഷ്ടവുമായി ബന്ധപ്പെട്ട കണക്കെടുപ്പിന് നിയോഗിച്ചതായി ജനപ്രതിനിധികൾ പറയുന്നു.
പദ്ധതി തയാറാക്കേണ്ട കാലയളവിലെ ഒന്നര മാസം പഞ്ചായത്തിലെ ഒന്നൊഴികെയെുള്ള പ്രധാന ജോലിക്കാരെ മുഴുവൻ പ്രളയകണക്കെടുപ്പിന് നിയോഗിച്ചു. കൂരോപ്പട പഞ്ചായത്തിൽ റവന്യൂ, എൻജിനിയറിംഗ് വിഭാഗങ്ങളിലായി നാലു പേരെയാണ് പ്രളയക്കണക്കെടുപ്പിന് മാറ്റിയത്. പദ്ധതി നിർവഹണ പ്രവർത്തനങ്ങളിൽ മേൽനോട്ട ചുമതല വഹിക്കേണ്ടിയിരുന്നവരായിരുന്നു ഇവർ.കല്ലറ പഞ്ചായത്തിൽ അസിസ്റ്റന്റ് എൻജീനിയറുടെ അഭാവം തിരിച്ചടിയായി. യഥാസമയം നിർവഹണ ജോലികൾ പൂർത്തിയാക്കാനും ഇത് തടസമായി. കടുത്തുരുത്തിയിൽ ചില പദ്ധതികളുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ട നിസാര കാരണങ്ങൾ തിരിച്ചടിയായി.

പദ്ധതി വിവരങ്ങൾ സമർപ്പിക്കാത്ത പഞ്ചായത്തുകൾ

 പള്ളിക്കത്തോട്,  കൂരോപ്പട,  മേലുകാവ്,  കടുത്തുരുത്തി,  കല്ലറ